കുമ്മനടിച്ചത് ഞാനല്ല മമ്മൂട്ടിയാണ്; നാടമുറി പരിഹാസത്തിൽ എൽദോസ് കുന്നപ്പിള്ളി

കൊച്ചി: അങ്കമാലിയിലെ വസ്ത്രവ്യാപാര കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിനെ ചൊല്ലി സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന പരിഹാസങ്ങള്‍ക്ക് മറുപടിയുമായി പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി. കുമ്മനടിച്ചത് ഞാനല്ല എന്ന ഹാഷ് ടാഗോടെയാണ് എംഎല്‍എയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്. കെട്ടിടത്തിന്റെ ഉദ്ഘാടകന്‍ മമ്മുട്ടി ആയിരുന്നെങ്കിലും മുകളിലെ മറ്റൊരു ഷോറൂം ഉദ്ഘാടനം ചെയ്യേണ്ടത് താനായിരുന്നു. എന്നാല്‍ ഇക്കാര്യം അറിയാതെയാണ് അവിടേക്ക് കടന്നുവന്ന മമ്മൂട്ടി കത്രിക കയ്യിലെടുത്തതെന്നും എല്‍ദോസ് കുന്നപ്പിള്ളി വിശദീകരിച്ചു.

എംഎല്‍എയാണ് ഉദ്ഘാടകനെന്ന് കടയുടമ അറിയിച്ചപ്പോള്‍ മമ്മൂട്ടി കത്രിക തനിക്കായി നീട്ടുകയായിരുന്നു. എന്നാല്‍ ഉദ്ഘാടനം നിര്‍വഹിക്കാന്‍ മമ്മൂട്ടിയോട് താന്‍തന്നെ പറഞ്ഞു. നാടമുറിച്ച ശേഷം അദ്ദേഹത്തോടുള്ള ബഹുമാനാര്‍ഥം കത്രിക വാങ്ങി നല്‍കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കത്രിക തിരികേ വാങ്ങുന്നത് മമ്മുട്ടിയെ പരിഹസിക്കുന്നതിന് തുല്യമാകുമെന്ന് കരുതിയാണ് അതിന് മുതിരാതിരുന്നതെന്നും എംഎല്‍എ വിശദീകരിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

#കുമ്മനടിച്ചത് ഞാനല്ല…
ബഹു. നടന്‍ മമ്മൂട്ടി ആണ്. ഇന്ന് രാവിലെ (11.08.2022) അങ്കമാലി ഓപ്ഷന്‍സ് ടെക്സ്റ്റൈല്‍സ് ഉദ്ഘാടനത്തിന് എന്നെ ക്ഷണിച്ചിരുന്നു. കെട്ടിടത്തിന്റെ ഉദ്ഘാടനകന്‍ ബഹു. മമ്മൂട്ടി ആയിരുന്നു. ഉദ്ഘാടന ശേഷം മുകളിലെ ചെറിയ ഷോ റൂം ഉദ്ഘാടനം ചെയ്യുകയെന്നുള്ള ഉത്തരവാദിത്തം എനിക്കായിരുന്നു. ഞാന്‍ ഉദ്ഘാടനത്തിനു തയ്യാറായി നിന്നപ്പോള്‍ അവിടേക്ക് ബഹു. മമ്മൂട്ടി കടന്ന് വരികയും ചെയ്തു. ഈ സമയം ഇതിന്റെ ഉദ്ഘാടകന്‍ എം എല്‍ എ ആണെന്ന് കടയുടമ പറയുകയും ചെയ്തു. എന്നാല്‍ ബഹു. മമ്മൂട്ടി ഇക്കാര്യം മനസിലാക്കാതെ കത്രിക കയ്യിലെടുത്തു. എം എല്‍ എയാണ് ഉദ്ഘാടകനെന്നു ഉടമ അറിയിച്ചപ്പോള്‍ അദ്ദേഹം കത്രിക എനിക്കായി നീട്ടി. എന്നാല്‍ ഞാന്‍ അദ്ദേഹത്തോട് ഉദ്ഘാടനം നിര്‍വഹിച്ചോളൂ എന്ന് പറയുകയും ഞാന്‍ കൈ ഒന്ന് തൊട്ട് കൊള്ളാമെന്ന് പറയുകയും ചെയ്തു. നാട മുറിച്ച ശേഷം അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥം കത്രിക ഞാന്‍ വാങ്ങി നല്‍കുകയാണ് ചെയ്തത്. ഇതാണ് ഇതിലെ യഥാര്‍ത്ഥ വസ്തുത. തെറ്റിദ്ധരിപ്പിക്കപ്പെടുന്ന വാര്‍ത്തകള്‍ നല്‍കുന്നത് ശെരിയായ നടപടിയല്ല. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയം ഉള്ളവര്‍ ടെക്സ്റ്റൈല്‍സ് ഉടമയെയോ ബന്ധപ്പെട്ടവരോടോ ചോദിക്കാവുന്നതാണ്. മാത്രമല്ല ആ ഫ്‌ലോറിന്റെ ഉദ്ഘാടകന്‍ ഞാനാണെന്ന് അറിയാതെയാണ് ബഹു. മമ്മൂട്ടി കത്രിക എടുത്തത്. കത്രിക തിരിക വാങ്ങിക്കുന്നത് അദ്ദേഹത്തെ പരിഹസിക്കുന്നതിനു തുല്യമാകുമെന്ന് കരുതിയാണ് ഞാന്‍ അതിനു മുതിരാതിരുന്നത്. ഇക്കാര്യങ്ങള്‍ ഒന്ന് മനസിലാക്കിയാല്‍ കൊള്ളാമെന്നാണ് എനിക്ക് സൂചിപ്പിക്കാനുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News