ന്യൂഡൽഹി: ഓൺലൈൻ വാതുവെപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ക്രിക്കറ്റ് താരങ്ങളുടെയും സിനിമാതാരങ്ങളുടെയും സ്വത്ത് ഇഡി(എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്) ഉടൻ കണ്ടുകെട്ടും. അന്വേഷണത്തിൽ താരങ്ങൾ നിയമവിരുദ്ധമായി പണം സമ്പാദിച്ചെന്ന് കണ്ടെത്തിയതായി ഇഡി ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
നിയമവിരുദ്ധമായി കോടിക്കണക്കിന് രൂപ വെട്ടിച്ചെന്ന പരാതിയിൽ വാതുവെപ്പ് ആപ്പായ വൺഎക്സുമായി ബന്ധപ്പെട്ട കേസിൽ മുൻ ക്രിക്കറ്റ്‌താരങ്ങളായ യുവരാജ് സിങ്, സുരേഷ് റെയ്‌ന, റോബിൻ ഉത്തപ്പ, ശിഖർ ധവാൻ, നടന്മാരായ സോനു സൂദ്, മിമി ചക്രവർത്തി (മുൻ ടിഎംസി എംപി), അങ്കുഷ് ഹസ്ര എന്നിവരെ അടുത്തിടെ ഇഡി ചോദ്യംചെയ്തിരുന്നു.
കേസിൽ കൂടുതൽ കായികതാരങ്ങളുടെയും അഭിനേതാക്കളുടെയും മൊഴി രേഖപ്പെടുത്തും. നടി ഉർവശി റൗട്ടേലയെ ചോദ്യംചെയ്യലിനു വിളിപ്പിച്ചെങ്കിലും അവർ ഹാജരായില്ല. വൺഎക്സിന്റെ ഇന്ത്യൻ അംബാസഡറായിരുന്നു ഉർവശി.


