ലൈഫ് മിഷൻ ക്രമക്കേട്; മുഖ്യമന്ത്രിയുടെ മകന് ഇഡിയുടെ സമന്‍സ്

തിരുവനന്തപുരം: ലൈഫ് മിഷന്‍ വിവാദത്തിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിന് എന്‍ഫോഴ്‌സ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചിരുന്നതായി റിപ്പോര്‍ട്ട്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് വിവേക് കിരണിന് 2023-ല്‍ ഇഡി സമന്‍സ് അയച്ചത്.

നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിനിടയില്‍ വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഭവനപദ്ധതിയിലെ ക്രമക്കേട് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു സമന്‍സ്. ക്ലിഫ് ഹൗസിന്റെ വിലാസത്തിലാണ് സമന്‍സ് ലഭിച്ചത്. എന്നാല്‍, വിവേക് ഇഡിക്കുമുന്നില്‍ ഹാജരായിരുന്നില്ലെന്നാണ് വിവരം. തുടര്‍നടപടികളും ഉണ്ടായില്ല.

2023 ഫെബ്രുവരി 14-ന് രാവിലെ 10.30-ന് ഇഡിയുടെ കൊച്ചി ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഹാജരാകാനാണ് സമന്‍സില്‍ പറയുന്നത്. ഇഡിയുടെ കൊച്ചിയിലെ അന്നത്തെ അസിസ്റ്റന്‍ഡ് ഡയറക്ടര്‍ പി.കെ. ആനന്ദ് ആണ് നോട്ടീസ് അയച്ചത്.

ഇഡിയുടെ കൊച്ചിയിലെ ഓഫീസില്‍ മൂന്നുദിവസത്തോളം നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് അന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരന്‍ അറസ്റ്റിലായത്. ഇതിന്റെ ഭാഗമായ അന്വേഷണം മുഖ്യമന്ത്രിയുടെ മകനിലേയ്ക്കുവരെ എത്തിയിരുന്നു എന്ന് വ്യക്തമാക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഇഡിയുടെ വെബ്‌സൈറ്റില്‍നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇതുസംബന്ധിച്ച വാര്‍ത്ത ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ ഇതുസംബന്ധിച്ച കാര്യങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല.

2018-ല്‍ ഉണ്ടായ പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കായി വടക്കാഞ്ചേരിയില്‍ നിര്‍മിക്കുന്ന ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ പേരില്‍ വന്‍തോതില്‍ കൈക്കൂലി ഇടപാട് ഉണ്ടായെന്നാണ് കേസ്. പദ്ധതിക്കായി യുഎഇയിലെ സന്നദ്ധസംഘടനയായ റെഡ് ക്രസന്റ് കോണ്‍സുലേറ്റ് മുഖേന സംസ്ഥാന സര്‍ക്കാരിന് സാമ്പത്തിക സഹായം നല്‍കിയതുമായി ബന്ധപ്പെട്ടാണ് കൈക്കൂലി ഇടപാട് നടന്നത്. നിര്‍മാണക്കരാര്‍ ലഭിക്കാന്‍ യൂണിടാക് ബില്‍ഡേഴ്‌സ് എന്ന സ്ഥാപനം കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കും എം. ശിവശങ്കരനും നാല് കോടിയിലേറെ രൂപ കൈക്കൂലി നല്‍കിയെന്നാണ് അന്വഷണത്തില്‍ ഇഡി കണ്ടെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News