ആലപ്പുഴ: എടത്വയിൽ കൗൺസിലറുടെ നേതൃത്വത്തിൽ മദ്യപിച്ച് ബഹളം ഉണ്ടാക്കിയ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത ഡിവൈഎഫ്ഐ നേതാവിനെതിരെ സംഘടനാ നടപടി. ഡിവൈഎഫ്ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം ശരത് ശശിധരനെ സംഘടനയിൽ നിന്ന് സംസ്പെന്റ് ചെയ്തു. അന്വേഷണ വിധേയമയാണ് സസ്പെൻഷൻ. എസ്എഫ്ഐയുടെ മുൻ ജില്ലാ സെക്രട്ടറി കൂടിയാണ് ശരത്.
കഴിഞ്ഞ ദിവസം രാത്രിയാണ് പൊതുവഴിയിൽ മദ്യപിച്ച് കലഹമുണ്ടാക്കിയ സിപിഎം പത്തനംതിട്ട കൗൺസലിറനിയേും ഡിവൈഎഫ്ഐ നേതാവിനേയും പൊലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട കൗൺസിലർ വി ആർ ജോൺസനാണ് അറസ്റ്റിലയത്. എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറി ശരത് ശശിധരൻ ഉൾപ്പെടെ കൂടെ ഉണ്ടായിരുന്ന ആറ് പേരെയും ആലപ്പുഴഎടത്വ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ബുധനാഴ്ച വൈകിട്ട് ആറരയ്ക്ക്എടത്വ ചങ്ങങ്കരി പള്ളിയിലേക്കുള്ള വഴിയിലായിരുന്നു സംഭവം. വഴിയിൽ കാർ നിർത്തിയിട്ട് മദ്യപിച്ച സംഘത്തെ നാട്ടുകാർ ചോദ്യം ചെയ്തു. ഇതോടെ നാട്ടുകാരും സംഘവും തമ്മിൽ വാക്കേറ്റമായി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസുകാരേയും മദ്യപസംഘം വിരട്ടി. ഇതോടെ പൊലീസ് ഇവരെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. പൊതുസ്ഥലത്ത് മദ്യപിച്ച് ശല്യമുണ്ടാക്കിയതിന് ഇവർക്കെതിരെ പിന്നീട് കേസും രജിസ്റ്റർ ചെയ്തു.