മോഷണത്തിനിടയില്‍ അമ്മയെയും മകളെയും ആക്രമിച്ച് മൂന്നു പവന്റെ സ്വര്‍ണം കവര്‍ന്നു; പ്രതിയെ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ച് നാട്ടുകാര്‍

പുതുവേലി: മോഷണ ശ്രമത്തിനിടെ അമ്മയെയും മകളെയും ആക്രമിച്ചു പരുക്കേല്‍പിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. ചൊവ്വാഴ്ച രാത്രി പത്തരയോടെ പുതുവേലി ആലുങ്കല്‍ ദേവീക്ഷേത്രത്തിനു സമീപത്താണു സംഭവം. പുതുവേലി പുതുശ്ശേരി കൊച്ചുവീട്ടില്‍ സരോജിനി നീലകണ്ഠന്‍ (70), മകള്‍ കെ.എന്‍. ബിന്ദു (അമ്പിളി44) എന്നിവര്‍ക്കാണ് കള്ളന്റെ ആക്രമണത്തില്‍ പരുക്കേറ്റത്.

ബിന്ദുവിന്റെ കഴുത്തിലെ മൂന്ന് പവന്‍ വരുന്ന സ്വര്‍ണമാലയും കള്ളന്‍ പൊട്ടിച്ചെടുത്തു. സംഭവത്തില്‍ വെളിയന്നൂര്‍ അരീക്കര കുന്നേല്‍ വീട്ടില്‍ കെ.സി.ലിന്റോയെ (38) രാമപുരം പൊലീസ് അറസ്റ്റ് ചെയ്തു. ബിന്ദുവിന്റെയും സരോജിനിയുടെയും ബഹളം കേട്ട നാട്ടുകാരാണ് പ്രതിയെ പിടികൂടിയത്്. ആലുങ്കല്‍ ദേവീക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തില്‍ പങ്കെടുത്ത ശേഷം വീട്ടിലെത്തിയ സരോജിനി, ബിന്ദു എന്നിവരെ ലിന്റോ ആക്രമിക്കുകയായിരുന്നു. സംഭവസമയത്തു സരോജിനിയും ബിന്ദുവും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ.

തുറന്ന വാതിലിലൂടെ അകത്തുകടന്ന ലിന്റോ ബിന്ദുവിന്റെ സ്വര്‍ണാഭരണം പൊട്ടിച്ചെടുക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച സരോജിനിയെ ഇടിവള ഉപയോഗിച്ചു തലയ്ക്കിടിച്ചു. സരോജിനിക്കും ബിന്ദുവിനും സാരമായ പരുക്കുണ്ട്. സ്ഥലത്തെത്തിയ രാമപുരം പൊലീസ് ലിന്റോയെ പിടികൂടി അറസ്റ്റ് ചെയ്തു. മാല പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ലിന്റോ ഇതിനു മുന്‍പും മോഷണക്കേസുകളില്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News