ഫുട്ബോൾ കളിക്കിടെ മകനെ ചുവപ്പ് കാർഡ് നൽകി പുറത്താക്കി, വടിവാൾ വീശി അച്ഛന്‍റെ ഭീഷണി;അറസ്റ്റ്

കൊച്ചി: മുവാറ്റുപുഴ മാറാടിയിൽ വിദ്യാർത്ഥികൾക്ക് നേരെ വടിവാൾ വീശി ഭീഷണി. ഫുട്ബോൾ കളിക്കിടെ കുട്ടികൾ തമ്മിൽ ഉണ്ടായ തർക്കത്തെ തുടർന്നാണ് മുവാറ്റുപുഴ സ്വദേശി ഹാരിസ് പി. എ വടിവാളുമായി എത്തിയത്. മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം അമീർ അലിയുടെ മകനാണ് ഹാരീസ്.

സംഘാടകരുടെ പരാതിയിൽ മുവാറ്റുപുഴ ഹാരിസിനെ അറസ്റ്റ് ചെയ്തു.മുവാറ്റുപുഴ മറാടിയിൽ മിലാൻ ക്ലബിന്‍റെ നേതൃത്വത്തിൽ ശനിയാഴ്ച നടന്ന 16 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ഫുട്ബോൾ മത്സരത്തിനിടെയാണ് സംഭവം.

ഹാരിസിന്‍റെ മകൻ എതിർ ടീമിലെ കളിക്കാരുമായി തർക്കമുണ്ടായതോടെ, റഫറി ചുവപ്പ് കാർഡ് നൽകി പുറത്താക്കി. ഇതിനെ ചൊല്ലിയുളള തർക്കത്തിനൊടുവിലാണ് ഹാരിസ് വടിവാളുമായി മൈതാനത്ത് എത്തിയത്. ചെറിയ കുട്ടികളാണ് ഫുട്ബോള്‍ കളിച്ചതെന്നും ചെറിയ ടൂര്‍ണമെന്‍റായിരുന്നുവെന്നും സംഭവം നടക്കുമ്പോള്‍ മുതിര്‍ന്നവരാരും സ്ഥലത്തുണ്ടായിരുന്നില്ലെന്നും മിലാൻ ക്ലബ് പ്രസിഡന്‍റ് അബ്ബാസ് പറഞ്ഞു.മുസ്ലിം ലീഗ് എറണാകുളം ജില്ലാ വൈസ് പ്രിസിഡൻ്റും സംസ്ഥാന പ്രവർത്തക സമിതി അംഗവുമായ പി എ അമിർ അലിയുടെ മകനാണ് ഹാരിസ്.

രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് പൊലീസിലുൾപ്പെടെ സമ്മർദ്ദം ചെലുത്തുന്നു എന്നാണ് ഡിവൈഎഫ്ഐയുടെ ആരോപണം. ക്ലബ്ബ് ഭാരവാഹികളുടെ പരാതിയെത്തുടർന്ന് കേസെടുത്ത മൂവാറ്റുപുഴ പൊലീസ്, ഭീഷണിയുടെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചു.ആയുധ നിയമം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഹാരിസിനെ അറസ്റ്റ് ചെയതിരിക്കുന്നത് 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News