റാഞ്ചി: വത്തിക്കാൻ സിറ്റി മാതൃകയിൽ ദുർഗ പൂജ പന്തൽ നിർമിച്ചതിനെതിരെ വിശ്വ ഹിന്ദു പരിഷത്ത് (വി.എച്ച്.പി). ഈ പ്രവൃത്തി ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും മതപരിവർത്തനം പ്രോത്സാഹിപ്പിക്കുന്നതാണെന്നും വി.എച്ച്.പി ദേശീയ വക്താവ് വിനോദ് ബൻസാൽ ആരോപിച്ചു. റാഞ്ചിയിൽ നടക്കുന്ന ദുർഗ പൂജയോടനുബന്ധിച്ചാണ് വത്തിക്കാൻ സിറ്റിയെ അനുകരിച്ചായിരുന്നു പന്തൽ ഒരുക്കിയത്.
ഇതിനെതിരെയാണ് വി.എച്ച്.പി രംഗത്തെത്തിയിരിക്കുന്നത്. ഈ വിഷയം സംബന്ധിച്ച് വിനോദ് ബൻസാൽ എക്സിൽ വിശദാംശങ്ങളും പങ്കുവെച്ചിട്ടുണ്ട്. ആർആർ സ്പോർട്ടിംഗ് ക്ലബ്ബാണ് പന്തൽ ഒരുക്കിയത്. യൂറോപ്യൻ കത്തീഡ്രലുകളെ അനുസ്മരിപ്പിക്കുന്ന താഴികക്കുടങ്ങൾ, ഉയരമുള്ള തൂണുകൾ, പ്രതിമകൾ എന്നിവ പന്തലിലുണ്ടായിരുന്നു. ദുർഗാ ദേവിയുടെ പ്രതിഷ്ഠയുള്ള വേദിക്ക് മുകളിൽ ക്രിസ്തീയ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഉൾക്കൊള്ളുന്ന താഴികക്കുട മാതൃകയും ഒരുക്കിയിരുന്നു.
സാമൂഹിക മാധ്യമങ്ങളിൽ പന്തലിന്റെ ചിത്രങ്ങൾ പ്രചരിച്ചതോടെയാണ് വിഎച്ച്പി, ബിജെപി നേതാക്കൾ വിമർശനവുമായി രംഗത്തെത്തിയത്. ഇതിനെത്തുടർന്ന്, പ്രതിമകളിലെ കുരിശ് നീക്കം ചെയ്യുകയും ക്രിസ്തീയ ചിത്രങ്ങൾക്ക് പകരം ഹൈന്ദവ ദേവതകളുടെ ചിത്രങ്ങൾ സ്ഥാപിക്കുകയും ചെയ്തതായി സംഘാടകർ അറിയിച്ചു.
പന്തൽ നിർമ്മാണത്തിന് 70 ലക്ഷം രൂപയോളം ചെലവായി എന്നും, സമൂഹത്തിൽ സാഹോദര്യം വളർത്തുന്നതിനുള്ള ഒരു സവിശേഷ മാതൃകയാണിതെന്നും ക്ലബ്ബിന്റെ വക്താവ് വിക്കി യാദവ് പറഞ്ഞു. 'എല്ലാ വർഷവും ഞങ്ങൾ ഏറ്റവും മികച്ചതും സവിശേഷവുമായ പന്തൽ നിർമ്മിക്കുന്നു. ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താതെയാണ് ഇത്തവണയും ഇത് ചെയ്തത്. എന്നാൽ ചിലർ ഇത്തരം ഉത്സവങ്ങളെ രാഷ്ട്രീയവൽക്കരിക്കാൻ ഇഷ്ടപ്പെടുന്നു,' യാദവ് കൂട്ടിച്ചേർത്തു.
പന്തൽ രൂപകൽപ്പന മതപരിവർത്തനത്തിനുള്ള ശ്രമമാണെന്നും നിരപരാധികളായ ആദിവാസികളെ തെറ്റിദ്ധരിപ്പിക്കാനുള്ള അപകടകരമായ നീക്കമാണെന്നും വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബൻസാൾ ആരോപിച്ചു. 'ഇതിന് ധനസഹായം നൽകിയത് ആരാണെന്നും, ആശയം നൽകിയത് ആരാണെന്നും, സംഘാടകർ ആരുടെ താൽപ്പര്യമാണ് സംരക്ഷിക്കുന്നതെന്നും അന്വേഷിക്കണം. അവർ ജാർഖണ്ഡിനെ 'ജിഹാദ് ഭൂമി'യാക്കി മാറ്റി, ഇപ്പോൾ പള്ളികളുടെ അജണ്ടയുമായി മുന്നോട്ട് പോകുകയാണ്,' എന്ന് ബൻസാൾ പറഞ്ഞു. പന്തൽ ആകർഷകമാക്കുന്നതിനൊപ്പം മതപരമായ പാരമ്പര്യങ്ങളെ മാനിക്കണമെന്നും ബിജെപി പ്രതിപക്ഷ നേതാവ് ബാബുലാൽ മറാണ്ടി ജാർഖണ്ഡ് നിയമസഭയിൽ പറഞ്ഞു.


