കാസർകോട്: കാഞ്ഞിരത്തുങ്കൽ കുറത്തിക്കുണ്ടിൽ ലഹരിക്കടിമപ്പെട്ട യുവാക്കൾ നടത്തിയ ആക്രമണത്തിൽ പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ടുപേർക്ക് വെട്ടേറ്റു. ബേഡകം പോലീസ് സ്റ്റേഷൻ സിപിഒ സൂരജിനും കുറത്തിക്കുണ്ടിലെ സതീശനുമാണ് വെട്ടേറ്റത്. ജിഷ്ണു, വിഷ്ണു എന്നിവരാണ് ആക്രമിച്ചത്.
കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. അയൽവാസികളായ അധ്യാപക ദമ്പതിമാരുടെ വീട്ടിൽ അതിക്രമിച്ചുകയറി ജിഷ്ണുവും വിഷ്ണുവും അക്രമം നടത്തുകയായിരുന്നു. ഇതിനിടെ പിടിച്ചുമാറ്റാൻ ചെന്ന മറ്റൊരു അയൽക്കാരനായ സതീശനെയാണ് ഇവർ ആദ്യം അക്രമിച്ച് പരിക്കേൽപ്പിച്ചത്. അതിന് ശേഷം പോലീസ് എത്തി അക്രമികളെ കീഴക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബേഡകം പോലീസ് സ്റ്റേഷൻ സിപിഒ സൂരജിന് വെട്ടേറ്റത്.
ഗുരുതരമായ പരിക്കേറ്റ സതീശനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിനുപിന്നാലെ പ്രതികൾ ഓടി രക്ഷപ്പെട്ടു. ഇവർക്കായി നാട്ടുകാരും പോലീസും തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

