പാക്കിസ്ഥാനുള്ള മോദിയുടെ മുന്നറിയിപ്പിനു പിന്നാലെ വീണ്ടും പ്രകോപനം; സാംബയിലെ ഡ്രോൺ ആക്രമണശ്രമം തകർത്ത് ഇന്ത്യ

മോദിയുടെ മുന്നറിയിപ്പിനു പിന്നാലെ വീണ്ടും പാക് പ്രകോപനം; സാംബയിലെ ഡ്രോൺ ആക്രമണശ്രമം തകർത്ത് ഇന്ത്യ

ന്യൂഡൽഹി: ജമ്മുവിലെ സാംബയില്‍ പാകിസ്ഥാൻ്റെ ഡ്രോണ്‍ ആക്രമണ ശ്രമം. കണ്ടെത്തിയ പാക് ഡ്രോണുകളെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. പഞ്ചാബിലെ അമൃത്സറിലും ഡ്രോൺ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്.

എന്നാൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. സംഭവത്തെ തുടര്‍ന്ന് സാംബയിലും അമൃത്‌സറിലെ ചിലയിടങ്ങളിൽ ഭാഗികമായും ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. ജമ്മുവിലെ അ​ഖ്നൂരിലും ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചതിനു പിന്നാലെയാണ് ജമ്മുവിലെ സാംബയ്ക്കു സമീപം ഡ്രോണുകൾ കണ്ടെത്തുന്നത്. ആദ്യ സെറ്റ് ഡ്രോണുകൾക്കെതിരേ തന്നെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്.

ആണവായുധങ്ങളുടെ പേരിലുള്ള ഭീഷണി ഇന്ത്യയോടുവേണ്ടെന്നും അത് പറഞ്ഞുള്ള ബ്ലാക്മെയിലിങ് വിലപ്പോകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്താന് ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു. 22 മിനിറ്റ് നീണ്ട പ്രസംഗത്തിൽ പാകിസ്താനും ഭീകരതയ്ക്കുമെതിരേ ശക്തമായ താക്കീതാണ് പ്രധാനമന്ത്രി നൽകിയത്. ഇന്ത്യയ്ക്കെതിരായ ഭീകരവാദ ആക്രമണത്തിന് ഉചിതമായ തിരിച്ചടി നേരിടേണ്ടിവരുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

സാംബയിൽ ഡ്രോൺ അക്രമ ശ്രമം ഉണ്ടായി പത്തുപതിനഞ്ച് മിനിട്ടിനുള്ളില്‍ പുതിയ ഡ്രോണുകളുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടില്ലെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കരസേനാ വൃത്തങ്ങള്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News