KeralaNews

കൊറോണ സംശയിച്ച രോഗിയുടെ വിവരം ആരോഗ്യ വകുപ്പിനെ അറിയിച്ചു, ഡോക്ടർ ഷിനു ശ്യാമളനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു

കൊച്ചി:സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങള്‍ക്ക് ഏറെ പരിചിതയായ ഡോ.ഷിനു ശ്യാമളനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു… പിരിച്ചുവിട്ടതിന്റെ കാരണം വെളിപ്പെടുത്തി ഡോക്ടര്‍. സ്വകാര്യ ക്ലിനിക്കില്‍ വന്ന രോഗിയെ സംശയാസ്പദമായ രീതിയില്‍ കണ്ടപ്പോള്‍ ആരോഗ്യവകുപ്പിലും പൊലീസിലും റിപ്പോര്‍ട്ട് ചെയ്തതിനും ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതിനും, ടെലിവിഷനില്‍ ഇതെ കുറിച്ച് പ്രതികരിച്ചതിനുമാണ് തന്നെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതെന്ന് ഷിനു കുറിച്ചു.

കഴിഞ്ഞ ദിവസമാണ് കടുത്ത പനിയുമായി ഒരു വ്യക്തി ഷിനുവിനെ കാണാന്‍ ക്ലിനിക്കില്‍ എത്തുന്നത്. ഖത്തറില്‍ നിന്ന് നാട്ടിലെത്തിയ ഇയാള്‍ക്ക് 102 ഡിഗ്രി പനിയുണ്ടായിരുന്നു. ഖത്തറില്‍ നിന്ന് നാട്ടിലെത്തിയ തിയതി ചോദിച്ചപ്പോള്‍ യുവാവും അദ്ദേഹത്തിനൊപ്പം ഇയാളുടെ ഭാര്യയും രണ്ട് തിയതിയാണ് പറഞ്ഞത്. ഇതില്‍ അവ്യക്തത തോന്നിയ ഡോക്ടര്‍ ഇവരുടെ വിവരങ്ങള്‍ ചോദിച്ചുവെങ്കിലും സ്ഥലവും വീട്ടു പേരും മാത്രമാണ് പറഞ്ഞതെന്നും കൂടുതല്‍ ഒന്നും പറയാന്‍ അയാള്‍ തയ്യാറായില്ലെന്നും ഡോക്ടര്‍ പറഞ്ഞു. ഇതിന് പിന്നാലെ തന്റെ സംശയം ആരോഗ്യ വകുപ്പിലും പൊലീസിലും അറിയിച്ചു. ഇയാള്‍ തിരിച്ച് ഖത്തറിലേക്ക് പോയി എന്നാണ് വിവരം. ഇക്കാര്യം പുറംലോകത്തോട് വെളിപ്പെടുത്തിയതിനാണ് നിലവില്‍ ഷിനു നടപടി നേരിടുന്നത്.

രോഗിയുടെയോ, ക്ലിനിക്കിന്റെയോ ഒരു വിശദാംശവും താന്‍ പുറത്തു വിട്ടിട്ടില്ല. ക്ലിനിക്ക് ഉടമ പറയുന്നത് പോലെ മിണ്ടാതെ ഒതുക്കി തീര്‍ക്കുവാന്‍ ഇതില്‍ എന്ത് കള്ളത്തരമാണ് ഉള്ളതെന്ന് ഷിനു ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു. അയാള്‍ക്ക് കൊറോണ ആണെങ്കില്‍ ക്ലിനിക്കില്‍ രോഗികള്‍ വരുമോ എന്നു തുടങ്ങി ഉടമ ചോദിച്ചത് കുറേ സ്വാര്‍ത്ഥമായ ചോദ്യങ്ങളാണെന്നും ഷിനു കുറിച്ചു. ‘നിങ്ങള്‍ക്കൊക്കെ ബിസിനസ്സ് മാത്രമാണ് ആരോഗ്യ രംഗം. എനിക്കതല്ല. ക്ഷമിക്കണം. തെറ്റ് കണ്ടാല്‍ ചൂണ്ടി കാണിക്കും. ഇനിയും.’-ഷിനു കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button