എം.ബി.ബി.എസ്‌ കഴിഞ്ഞ് ഡോക്ടറായി ജോലി,ഇടവേളകളില്‍ പരിശീലനം,പിന്നാലെ സിവില്‍ സര്‍വീസ്; ആദ്യ ചാന്‍സില്‍ റാങ്ക് നേടി ഡോ. അക്ഷയ് രാജ്

വരാപ്പുഴ: എറണാകുളം ജില്ലയിലെ ഒളനാട് ഗ്രാമത്തില്‍ നിന്നും ആദ്യമായി സിവില്‍ സര്‍വീസ് റാങ്കില്‍ ഇടം പിടിച്ച് ഒരാള്‍. ആലങ്ങാട് പഞ്ചായത്തിലെ ഒളനാട് പി.ആര്‍. രാജുവിന്റെയും ഷീലയുടെയും മകന്‍ ഡോ. അക്ഷയ് രാജ് ആണ് ആദ്യ പരിശ്രമത്തില്‍ തന്നെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 641-ാം റാങ്ക് കരസ്ഥമാക്കിയത്.

തിരുവനന്തപുരം നിര്‍മല ആശുപത്രിയിലെ ഡോക്ടറായി സേവനം അനുഷ്ഠിക്കുകയാണ് അക്ഷയ് രാജ്. എന്‍ഡോപോളജിയാണ് ഓപ്ഷണല്‍ വിഷയമായിട്ടെടുത്തത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും 2021-ല്‍ എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയ അക്ഷയ് രാജ്. 2022-ല്‍ ഡോക്ടറായി സേവനം ആരംഭിച്ചു. അന്ന് മുതലേ സിവില്‍ സര്‍വ്വീസ് മോഹം അക്ഷയിന്റെ ഉള്ളിലുണ്ട്.

ഒന്നര വര്‍ഷത്തോളം കോതമംഗലം താലൂക്ക് ആശുപത്രിയിലും കുന്നുകര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും സേവനമനുഷ്ഠിച്ചു. ജോലിക്കൊപ്പം സിവില്‍ സര്‍വ്വീസിനായുള്ള പരിശ്രമവും തുടങ്ങിയിരുന്നു. സിവില്‍ സര്‍വീസ് മോഹമാണ് തിരുവനന്തപുരത്തേക്കെത്തിച്ചത്. അവിടെ സ്വകാര്യ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ച അക്ഷയ് രാജ് തിരുവനന്തപുരത്തുള്ള വിവിധ സിവില്‍ സര്‍വ്വീസ് പരിശീലന കേന്ദ്രങ്ങളില്‍ പരിശീലനം തേടി.

ഡല്‍ഹിയിലും തിരുവനന്തപുരത്തുമായി മോക് ഇന്റര്‍വ്യൂകളില്‍ പങ്കെടുത്തതും ഗുണം ചെയ്തു. സമകാലീന വിഷയങ്ങളും ജോലി പരിചയവും സാമൂഹ്യ ആരോഗ്യ അവസ്ഥയെ കുറിച്ചുള്ളതുമൊക്കെയായിരുന്നു പ്രധാനമായും ചോദ്യങ്ങള്‍. ആരോഗ്യ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നതിനാല്‍ ഉത്തരങ്ങള്‍ എളുപ്പത്തില്‍ നല്‍കാന്‍ സഹായിച്ചിട്ടുണ്ടെന്ന് അക്ഷയ് പറയുന്നു.

കൂടുതല്‍ മെച്ചപ്പെട്ട റാങ്കിനായുള്ള പരിശ്രമം തുടരും. ഐഎഎസ് നേടുകയെന്നതാണ് ആത്യന്തികമായ സ്വപ്നമെന്നും 29-കാരനായ ഡോ. അക്ഷയ് രാജ് പറഞ്ഞു. അവിവാഹിതനാണ്. സാധാരണമായ ജീവിത സാഹചര്യങ്ങളില്‍ നിന്നുമാണ് ഡോ. അക്ഷയ് രാജ് സിവില്‍ സര്‍വീസില്‍ വിജയം നേടിയിട്ടുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News