അനധികൃത കുടിയേറ്റക്കാരോടുള്ള മൃദുസമീപനത്തിന്റെ കാലം കഴിഞ്ഞു; ഇന്ത്യൻ വംശജന്റെ കൊലപാതകത്തിൽ ട്രംപിന്റെ പ്രതികരണം

ഇസ്രയേലും ഇറാനും വെടിനിര്‍ത്തലിന് സമ്മതിച്ചെന്ന് യുഎസ് പ്രസിഡന്റ്‌ ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ടെക്‌സസിലെ ഡാലസില്‍ ഇന്ത്യന്‍ വംശജനായ ചന്ദ്ര നാഗമല്ലയ്യയെ ഭാര്യയുടെയും മകന്റെയും മുന്നിലിട്ട് തലയറുത്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അനധികൃത കുടിയേറ്റക്കാരായ ക്രിമിനലുകളോട് തന്റെ ഭരണകൂടം ഒരിക്കലും ‘മൃദുസമീപനം’ സ്വീകരിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് അടിവരയിട്ടു പറഞ്ഞു.

തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. ‘നമ്മുടെ’ രാജ്യത്ത് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്ന് പറഞ്ഞ ട്രംപ് ക്യൂബയില്‍ നിന്നുള്ള ഒരു അനധികൃത കുടിയേറ്റക്കാരനാണ് നാഗമല്ലയ്യയെ ക്രൂരമായി ശിരഛേദം ചെയ്തതെന്നും കുറിക്കുകയുണ്ടായി.

‘ചന്ദ്ര നാഗമല്ലയ്യയെ അദ്ദേഹത്തിന്റെ ഭാര്യയുടെയും മകന്റെയും മുന്നില്‍ വെച്ച്, നമ്മുടെ രാജ്യത്ത് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത തരത്തിൽ, ക്യൂബയില്‍ നിന്നുള്ള ഒരു അനധികൃത കുടിയേറ്റക്കാരന്‍ ക്രൂരമായി തലയറുത്ത് കൊലപ്പെടുത്തിയതിനെക്കുറിച്ചുള്ള ഭയാനകമായ റിപ്പോര്‍ട്ടുകളെപ്പറ്റി അറിഞ്ഞു. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം, വാഹന മോഷണം, അന്യായമായി തടങ്കലില്‍ വെക്കല്‍ എന്നിവയുള്‍പ്പെടെയുള്ള ഭയാനകമായ കുറ്റകൃത്യങ്ങള്‍ക്ക് ഈ വ്യക്തിയെ മുന്‍പ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍, ഇത്രയും ദുഷ്ടനായ ഒരു വ്യക്തിയെ തങ്ങളുടെ രാജ്യത്ത് വേണ്ടെന്ന് ക്യൂബ നിലപാടെടുത്തതിനാല്‍, കഴിവുകെട്ട ജോ ബൈഡന്റെ ഭരണകൂടം ഇയാളെ നമ്മുടെ രാജ്യത്തേക്ക് തന്നെ നിലനിർത്തി.

ഉറപ്പുതരുന്നു, ഈ അനധികൃത കുടിയേറ്റക്കാരായ കുറ്റവാളികളോടുള്ള മൃദുസമീപനത്തിന്റെ കാലം എന്റെ ഭരണത്തിന്‍ കീഴില്‍ അവസാനിച്ചിരിക്കുന്നു! ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം, അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി, ബോര്‍ഡര്‍ സാര്‍ ടോം ഹോമാന്‍ എന്നിവരും എന്റെ ഭരണകൂടത്തിലെ മറ്റനേകരും അമേരിക്കയെ വീണ്ടും സുരക്ഷിതമാക്കുന്നതിന് അവിശ്വസനീയമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. ഇപ്പോള്‍ നമ്മുടെ കസ്റ്റഡിയിലുള്ള ഈ കുറ്റവാളിയെ നിയമപ്രകാരം സാധ്യമായ ഏറ്റവും കടുത്ത രീതിയില്‍ വിചാരണ ചെയ്യും. അയാള്‍ക്കെതിരെ ഗുരുതരമായ കൊലപാതകക്കുറ്റം ചുമത്തും’ ട്രംപ് ട്രൂത്തില്‍ കുറിച്ചു.

പ്രതിയായ, 37 കാരനായ ക്യൂബന്‍ പൗരന്‍ യോര്‍ഡാനിസ് കോബോസ്-മാര്‍ട്ടിനെസിനെ, അദ്ദേഹത്തിന്റെ ക്രിമിനല്‍ പശ്ചാത്തലം കാരണം ക്യൂബ തിരിച്ചെടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന്, ജോ ബൈഡന്‍ പ്രസിഡന്റായിരിക്കുമ്പോള്‍ യുഎസ് ഭരണകൂടം ‘മോചിപ്പിച്ചിരുന്നു’ എന്ന് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) സ്ഥിരീകരിച്ചു.

ഹൂസ്റ്റണ്‍, ഫ്‌ലോറിഡ, കാലിഫോര്‍ണിയ എന്നിവിടങ്ങളിലും കോബോസ്-മാര്‍ട്ടിനെസ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി രേഖകള്‍ വെളിപ്പെടുത്തുന്നു. നാഗമല്ലയ്യയും കോബോസ്-മാര്‍ട്ടിനെസും ജോലി ചെയ്തിരുന്ന സ്ഥലത്തുവെച്ച് സെപ്റ്റംബര്‍ 10-നായിരുന്നു ആക്രമണം നടന്നത്. ഇവിടെ വെച്ചുള്ള തര്‍ക്കത്തിനിടെയായിരുന്നു കൊലപാതകം.

US President Donald Trump condemned the brutal beheading of Indian-origin Chandra Nagamallayya in Dallas, asserting that his administration will never adopt a soft approach towards illegal immigrant criminals.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News