ഡോക്ടറും അഭിഭാഷകയായ ഭാര്യയും രണ്ടുമക്കളും വീട്ടിൽ മരിച്ചനിലയിൽ

ചെന്നൈ: ദമ്പതിമാരും രണ്ടുമക്കളും അടങ്ങുന്ന നാലംഗകുടുംബത്തെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചെന്നൈ അണ്ണാനഗറില്‍ താമസിക്കുന്ന ഡോ. ബാലമുരുകന്‍, ഭാര്യ അഡ്വ. സുമതി, മക്കളായ ദശ്വന്ത്(17) ലിംഗേഷ്(15) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് അണ്ണാനഗറിലെ വീട്ടില്‍ നാലുപേരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഡോക്ടറായ ബാലമുരുകന്‍ സ്‌കാനിങ് സെന്റര്‍ നടത്തിയിരുന്നതായാണ് റിപ്പോര്‍ട്ട്. സ്‌കാനിങ് സെന്റര്‍ ബിസിനസിലുണ്ടായ ഭീമമായ നഷ്ടമാണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സുമതി ചെന്നൈയിലെ കോടതിയില്‍ അഭിഭാഷകയായിരുന്നു. ദശ്വന്ത് പന്ത്രണ്ടാംക്ലാസ് വിദ്യാര്‍ഥിയും ലിംഗേഷ് പത്താംക്ലാസ് വിദ്യാര്‍ഥിയുമാണ്.

വ്യാഴാഴ്ച രാവിലെ ഇവരുടെ ഡ്രൈവര്‍ പതിവുപോലെ വീട്ടിലെത്തിയിരുന്നു. എന്നാല്‍, വീട്ടില്‍നിന്ന് ആരുടെയും പ്രതികരണം ഇല്ലാതായതോടെ ഇയാള്‍ അയല്‍ക്കാരെ വിവരമറിയിച്ചു. തുടര്‍ന്ന് അയല്‍ക്കാരെത്തി ജനല്‍വഴി പരിശോധിച്ചപ്പോഴാണ് ഒരു മുറിയില്‍ ദമ്പതിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മറ്റൊരു മുറിയില്‍ മക്കളായ രണ്ടുപേരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉടന്‍തന്നെ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ കില്‍പ്പോക് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കേസെടുത്തതായും പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News