തിരുവനന്തപുരം: വിവാദ വിഷയങ്ങളിൽ പ്രതികരണവുമായി വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് എംഡി ദിവ്യ എസ് അയ്യർ. നല്ലത് പറയാൻ രാഷ്ട്രീയം നോക്കേണ്ടതില്ലെന്നും ഉദ്യോഗത്തിൽ അതൊന്നും കൂട്ടികലർത്തേണ്ട ആവശ്യമില്ലെന്നും ദിവ്യ എസ് അയ്യർ പറഞ്ഞു.
ഏറ്റവും വലിയ പിന്തുണയും ഏറ്റവും വലിയ ധൈര്യവും ഒരുമിച്ച് ജോലി ചെയ്യുമ്പോൾ നമ്മുടെ മേലധികാരികൾ ആകാം. നമ്മുടെ കൂടെയുള്ള സഹപ്രവർത്തകരാകാം. അവരുടെ ഓരോരുത്തരുടെയും സംഭാവന എന്നുള്ളത് നെഞ്ചിലേറ്റി നടക്കുന്ന ഒരാളാണ് താൻ. എപ്പോഴും അത് തുറന്നു പറയുന്നതിൽ അന്നും ഇന്നും ഒരു വിഷമവും ഉണ്ടായിട്ടില്ല. അതിൽ രാഷ്ട്രീയം ഒന്നും നോക്കാറില്ല. ഉദ്യോഗത്തിൽ അതൊന്നും കൂടി കലർത്തേണ്ട ആവശ്യമില്ല.
ഒരു നല്ല കാര്യം ഉണ്ടെന്നുണ്ടെങ്കിൽ അത് അതുപോലെതന്നെ വെട്ടിത്തുറന്നു പറയാനുള്ള ഒരു മനസ് എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് നമുക്ക് വളരെ കുറവാണ്. നമ്മൾ എന്ത് അങ്ങോട്ട് കൊടുത്താലും പലമ പൂത്തു നിൽക്കുന്ന ഒരിടമാണ് സാമൂഹികമാധ്യമം. അതിൽ പലരും പലതും പറഞ്ഞു. അങ്ങനെയെ അതിനെ കാണുന്നുള്ളൂ. താൻ ഉള്ളുകൊണ്ട് വികാരജീവിയാണ്. അതുകൊണ്ട് തന്നെയാണ് നല്ലതിനെ നല്ലതാണെന്ന് പറയുന്നതും. കെകെ രാകേഷിനെ അഭിനന്ദിച്ചുക്കൊണ്ടുള്ള പോസ്റ്റുമായി ബന്ധപ്പെട്ട വിമർശനങ്ങളിൽ അവർ പ്രതികരിച്ചു.
സർക്കാരും സർക്കാരിന്റെ ഉദ്യോഗസ്ഥരും ഒരേ ദിശ നോക്കിയാണ് പ്രവർത്തിച്ചു പോകുന്നത്. അതിന്റെ ഉള്ളിൽ ഒരു ധ്രുവീകരണം സൃഷ്ടിക്കേണ്ട കാര്യമില്ല. നല്ലത് പറയാൻ രാഷ്ട്രീയമോ അത്തരം കാര്യങ്ങളോ ഒരിക്കലും നോക്കാറില്ല. മാധവിക്കുട്ടിയുടെ ഒരു വരിയുണ്ട്. ‘എനിക്കൊരാളെ ഇഷ്ടമല്ല, എനിക്ക് ഒരാളോട് വെറുപ്പാണ് എന്ന് പറഞ്ഞാൽ എല്ലാവരും കൈകൊട്ടി ആഘോഷിക്കും.
വേണമെങ്കിൽ അയാളെകുറിച്ച് നാല് ചീത്ത കൂടുതൽ പറയും. പക്ഷേ ഒരാൾ നല്ല മനുഷ്യനാണ്, എനിക്ക് അയാളോട് ഇഷ്ടമാണ് എന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ പിന്നെ ആളുകൾ എല്ലാം കൂടെ നമ്മളെ കല്ലെടുത്തത് എറിയാനായിട്ട് വരും.’ ഞാൻ എപ്പോഴും അങ്ങനെ തന്നെ ആയിരുന്നു. ഇനിയും അങ്ങനെ തന്നെ ആയിരിക്കും. നല്ലതിനെ നല്ലതെന്ന് പറയാനായിട്ട് ആരെയും പേടിക്കേണ്ട ഒരു കാര്യവുമില്ല. ദിവ്യ പറഞ്ഞു.

