കാസർകോട്: കാസർകോട് കോൺഗ്രസിൽ കൈയാങ്കളി. സീറ്റ് തർക്കത്തെത്തുടർന്ന് ഡിസിസി വൈസ് പ്രസിഡന്‍റും കർഷക വിഭാഗം നേതാവും ഡിസിസി ഓഫീസിൽ പസ്പരം ഏറ്റുമുട്ടി. ഡിസിസി വൈസ് പ്രസിഡന്റെ ജെയിംസ് പന്തംമാക്കനും ഡികെഡിഎഫ് ജില്ലാ പ്രസിഡന്‍റ് വാസുദേവനുമാണ് ഏറ്റുമുട്ടിയത്. കൈയാങ്കളിയുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എം. ലിജു പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക സമർപ്പിച്ചു തുടങ്ങിയിട്ടും കാസർകോട് കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമായിത്തുടരുകയാണ്. ബ്ലോക്ക് ഡിവിഷനിലും ജില്ലാ പഞ്ചായത്ത് ഡിവിഷനിലും ഇതുവരെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. ഡിസിസി പ്രസിഡന്റുമായി ബന്ധപ്പെട്ട് ഒരു വിഭാഗം പ്രവർത്തകർക്ക് ഉണ്ടായിരുന്ന പ്രതിഷേധമാണ് സീറ്റ് വിഭജനം നീളുന്നതെന്നാണ് വിവരം.
എം. ലിജു പങ്കെടുത്ത കോർ കമ്മിറ്റി യോഗത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ഡിസിസി വൈസ് പ്രസിഡന്റായ ജെയിംസ് പന്തംമാക്കൻ നേരത്തെ കോൺഗ്രസ് വിമതനായി പ്രവർത്തിച്ചിരുന്നു. ഇപ്പോഴും കാസർകോട് കോൺഗ്രസിൽ സീറ്റ് വിഭജനം അനിശ്ചിതത്വത്തിൽ തുടരുകയാണ്.


