27.8 C
Kottayam
Tuesday, May 28, 2024

ആ കേസ് ഞാന്‍ കൊടുത്തതല്ല, ചലച്ചിത്ര പുരസ്കാരത്തിലെ ഹര്‍ജി തള്ളിയതിന് പിന്നാലെ വിനയന്‍: മുഖ്യമന്ത്രിയില്‍ ‘പ്രതീക്ഷ’

Must read

കൊച്ചി:53മത് സംസ്ഥാന ചലച്ചിത്രപുരസ്കാരം റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി സംവിധായകൻ വിനയൻ.

അവാര്‍ഡുമായി ബന്ധപ്പെട്ട് ഒരു കേസുമായും താൻ കോടതിയെ സമീപിച്ചിട്ടില്ലെന്ന് വിനയൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് വ്യക്തമായ തെളിവുകളോടെ കൊടുത്ത പരാതിയില്‍ മറുപടി വരുമെന്നാണ് ഇപ്പോഴും പ്രതീക്ഷിച്ചിരിക്കുന്നതെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു.

അവാര്‍ഡ് നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനായ സംവിധായകൻ രഞ്ജിത്ത് ഇടപെട്ടെന്നതിന് തെളിവില്ലെന്ന് പറഞ്ഞതിനോടും വിനയന്‍ പ്രതികരിച്ചു. രഞ്ജിത്ത് അവാര്‍ഡ് നിര്‍ണ്ണയത്തില്‍ ഇടപെട്ടെന്ന് പറയുന്ന ശബ്ദ സന്ദേശങ്ങള്‍ മാധ്യമങ്ങളിലും പൊതുസമൂഹത്തിലും നിറഞ്ഞു നില്‍ക്കുകയും അതിനെപ്പറ്റി കേരളത്തില്‍ ചര്‍ച്ച നടക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അക്കാര്യത്തില്‍ തെളിവില്ലെന്ന് കോടതി പറയാൻ എന്താണ് കാര്യമെന്നു മനസ്സിലാകുന്നില്ലെന്നും വിനയന്‍ പറഞ്ഞു.

സ്വജന പക്ഷപാതവും അധികാര ദുര്‍വിനിയോഗവും നടത്തിയ താങ്കള്‍ അക്കാദമി ചെയര്‍മാൻ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും വിനയൻ പറയുന്നു.

വിനയന്റെ വാക്കുകള്‍ ഇങ്ങനെ

ആ കേസ് ഞാൻ കൊടുത്തതല്ല…സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ സ്റ്റേ ചെയ്യണമെന്നു ആവശ്യപ്പെട്ടു കൊണ്ട് കൊടുത്ത ഹര്‍ജി ഹൈക്കോടതി തള്ളി എന്ന വാര്‍ത്ത ചാനലുകളില്‍ വന്നതോടെ എന്നോട് നിരവധി പേര്‍ ഫോണ്‍ ചെയ്ത് കേസിൻെറ വിവരങ്ങള്‍ ചോദിക്കുന്നുണ്ട്.. സത്യത്തില്‍ ചലച്ചിത്ര അവാര്‍ഡിനെപ്പറ്റി ഒരു കേസുമായി ഞാൻ കോടതിയില്‍ പോയിട്ടില്ല..ബഹുമാന്യനായ മുഖ്യമന്ത്രിക്ക് വ്യക്തമായ തെളിവുകളോടെ ഞാൻ കൊടുത്ത പരാതിയില്‍ ഒരു മറുപടി വരുമെന്ന് ഇപ്പഴും ഞാൻ പ്രതീക്ഷിച്ചിരിക്കുന്നു. അതു കൊണ്ടു തന്നെ കേസിനെപ്പറ്റി ചിന്തിച്ചിട്ടില്ല.

ചില ആരോപണങ്ങള്‍ ചിലര്‍ക്കെതിരെ വരുമ്ബോള്‍ ദുര്‍ബലമായ ഹര്‍ജികള്‍ ഫയല്‍ ചെയ്ത് യഥാര്‍ത്ഥ തെളിവുകളൊന്നും ഹാജരാക്കതെ കോടതിയെക്കൊണ്ട് കേസ് തള്ളിച്ച്‌ ഞങ്ങള്‍ ജയിച്ചേ… എന്ന് ആരോപണ വിധേയര്‍ കൊട്ടി ഘോഷിക്കുന്ന അവസ്ഥ കേരളത്തില്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്.. അതുപോലെയാണ് ഈ കേസ് എന്നു ഞാൻ പറയുന്നില്ല.

പക്ഷേ സംസ്ഥാന ഗവണ്മെന്‍റ് നിയമിച്ച അവാര്‍ഡ് ജൂറികളില്‍ രണ്ടുപേര്‍ വളരെ വ്യക്തമായി അക്കാദമി ചെയര്‍മാൻ ശ്രി രഞ്ജിത്ത് അവാര്‍ഡ് നിര്‍ണ്ണയത്തില്‍ ഇടപെട്ടു എന്നു പറയുന്ന അവരുടെ ശബ്ദ സന്ദേശങ്ങള്‍ തന്നെ മാധ്യമങ്ങളിലും പൊതു സമൂഹത്തിലും നിറഞ്ഞു നില്‍ക്കുകയും അതിനെപ്പറ്റി കേരളത്തില്‍ ചര്‍ച്ച നടക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അക്കാര്യത്തില്‍ തെളിവില്ല എന്നു കോടതി പറയാൻ എന്താണു കാര്യമെന്നു മനസ്സിലാകുന്നില്ല.

ചില അധികാര ദുര്‍വിനിയോഗത്തിനെതിരെയും അനീതിക്കെതിരെയും പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പോലും ഹൈക്കോടതി സ്വമേധയാ കേസെടുക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്, അവിടെയാണ് സര്‍ക്കാര്‍ നിയോഗിച്ചവര്‍തന്നെ അക്കാദമി ചെയര്‍മാനെതിരെ ഇത്ര ശക്തമായ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടും.. ചെയര്‍മാന്‍ ഇടപെട്ടതായി തെളിവില്ലന്നു മന്ത്രിയും കോടതിയും ഒക്കെ പറയുന്നത്.

അതൊക്കെ അവിടെ നില്‍ക്കട്ടെ ഞാൻ എൻെറ സുഹൃത്ത് രഞ്ജിത്തിനോടു ചോദിക്കുന്നു… മന്ത്രിയും കോടതിയും ഒക്കെ പറയുന്നതിന്‍റെ അടിസ്ഥാനത്തില്‍ ഇനിയെങ്കിലും ജൂറി അംഗം നേമം പഷ്പരാജിന്‍റെയും, ജെൻസി ഗ്രിഗറിയുടെയും വെളിപ്പെടുത്തലുകള്‍ കളവാണന്ന് താങ്കള്‍ പറയുമോ? ഞാൻ ഒന്നിലും ഇടപെട്ടിട്ടില്ല, ജൂറിയെ സ്വാധീനിച്ചിട്ടില്ല, അവാര്‍ഡിനു വന്ന സിനിമയേ ചവറുപടമെന്നു പറഞ്ഞിട്ടില്ല, ജൂറിയുടെ കൂടെ ഇരുന്ന് സിനിമ കണ്ടിട്ടില്ല, പത്തൊൻപതാം നുറ്റാണ്ടിൻെറ ആര്‍ട്ട് ഡയറക്ഷനേപ്പറ്റി പുഷ്പരാജുമായി തര്‍ക്കമുണ്ടായിട്ടില്ല.

ഇതെല്ലാം അവര്‍ കള്ളം പറയുകയായിരുന്നു എന്ന് ആര്‍ജ്ജവത്തോടു കൂടി താങ്കള്‍ ഒന്നു പറയണം..അതിനു നേമം പുഷ്പരാജും ജെൻസി ഗ്രിഗറിയും പറയുന്ന മറുപടിയെ ഖണ്ഡിക്കുവാനും അങ്ങേയ്ക്കു കഴിയുമല്ലോ? അതാണ് വേണ്ടത്.


അല്ലാതെ ആരുമറിയാതെ ഇങ്ങനൊരു വിധി സമ്ബാദിച്ചതു കൊണ്ട് യഥാര്‍ത്ഥ സത്യം ഇല്ലാതാകില്ലല്ലോ?..സ്വജന പക്ഷപാതവും അധികാര ദുര്‍വിനിയോഗവും നടത്തിയ താങ്കള്‍ അക്കാദമി ചെയര്‍മാൻ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലാ.. താങ്കള്‍ ഇരിക്കുന്നിടത്തോളം കാലം അടുത്ത വരുന്ന അവാഡുകളിലും അര്‍ഹതയുള്ളവര്‍ക്ക് അതു കിട്ടില്ല എന്നു പറഞ്ഞ ജൂറി മെമ്ബര്‍ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമോ എന്നു കൂടി അറിയാൻ താല്‍പ്പര്യമുണ്ട്,.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week