അത്താഴം വിളമ്പിയില്ല; ഭാര്യയുടെ തലയറുത്ത് ഭർത്താവ്;അറസ്റ്റ്‌

ബെംഗളൂരു: അത്താഴം വിളമ്പാത്തതിൻ്റെ പേരിൽ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഭർത്താവ്. പ്രതി ഭാര്യയെ കൊലപ്പെടുത്തിയശേഷം തലയറുത്ത് മൃതദേഹത്തിന്റെ തൊലിയുരിക്കുകയായിരുന്നു. സംഭവത്തിൽ കുനിഗാല്‍ താലൂക്കിലെ ഹുളിയുരുദുര്‍ഗയില്‍ തടിമില്ല് ജീവനക്കാരനായ ശിവരാമയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇയാളുടെ ഭാര്യ പുഷ്പലത(35)യാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രിയാണ് അതിദാരുണമായ സംഭവം നടന്നത്. ശിവരാമയും പുഷ്പലതയും തമ്മില്‍ പതിവായി വഴക്കുണ്ടാക്കുമായിരുന്നു. തിങ്കളാഴ്ച രാത്രിയുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്.

അടുക്കളയില്‍ വെച്ച് പുഷ്പലതയെ കുത്തിയ ശിവരാമ, കത്തി ഉപയോഗിച്ച് തല വെട്ടിമാറ്റുകയായിരുന്നു. തുടർന്നാണ് തൊലിയുരിഞ്ഞത്. സംഭവം നടത്തുമ്പോള്‍ ഇവരുടെ എട്ടുവയസുള്ള മകന്‍ വീട്ടില്‍ ഉറങ്ങുകയായിരുന്നു. ഹുളിയുരുദുര്‍ഗയില്‍ വാടകയ്ക്കായിരുന്നു ഇവരുടെ താമസം. കുറ്റകൃത്യത്തിന് ശേഷം വീട്ടുടമയെ വിളിച്ച് ശിവരാമ കൊലപാതക വിവരം പറയുകയായിരുന്നു.

വീട്ടുടമയാണ് പൊലീസിനെ വിവരമറിയിച്ചത്. ചോദ്യം ചെയ്യലിൽ പ്രതി കൊലപാതക വിവരം സമ്മതിച്ചതായി തുംകൂർ പൊലീസ് സൂപ്രണ്ട് അശോക് വെങ്കട്ട് പറഞ്ഞു. വ്യത്യസ്തമതസ്ഥരായ ശിവറാമും പുഷ്പയും 10 വർഷം മുമ്പാണ് വിവാഹിതരായത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News