എസ്.എഫ്.ഐ പ്രവർത്തകൻ്റെ കൊലപാതകം, മുഖ്യ പ്രതി നിഖിൽ പൈലി പിടിയിൽ

ഇടുക്കി:ഗവ. എൻജിനീയറിങ് കോളേജ് വിദ്യാർഥി ധീരജിനെ കുത്തിക്കൊലപ്പെടുത്തിയത് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് നിഖിൽ പൈലി പോലീസ് പിടിയിൽ.സംഭവത്തിന് ശേഷം കടന്നുകളഞ്ഞ ഇയാളെ ബസ് യാത്രക്ക് ഇടയിലാണ് കണ്ടെത്തിയത്.

എസ്.എഫ്.ഐ പ്രവർത്തകനായ ധീരജിനെ കൊന്നത് നിഖിൽ തന്നെയെന്ന് എസ്.എഫ്.ഐ. പ്രവർത്തകരും സി.പി.എം. നേതാക്കളും നേരത്തെ ആരോപിച്ചിരുന്നു. സംഭവത്തിന് ദൃക്സാക്ഷികളായവരും ഇതേകാര്യം തന്നെയാണ് പറഞ്ഞത്. ഇതിനുപിന്നാലെയാണ് കൊലക്കേസിലെ മുഖ്യപ്രതി ഇയ്യാളാണന്ന് പോലീസ് കണ്ടെത്തി അന്വേഷണം നടത്തിയത്.

കാമ്പസിന് പുറത്തെത്തിയപ്പോളാണ് ധീരജിനെ കുത്തിവീഴ്ത്തിയതെന്നും ആക്രമണത്തിൽ മറ്റ് രണ്ട് വിദ്യാർഥികൾക്ക് കൂടി പരിക്കേറ്റിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. നിഖിൽ പൈലിയെ കണ്ടെത്താൻ മൊബൈൽ ലൊക്കേഷനുകൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. ഇയാൾ നേര്യമംഗലം ഭാഗത്തേക്ക് കടന്നതായാണ് സൂചന. വൈകാതെ തന്നെ ഇയാളെ കസ്റ്റഡിയിലെടുത്തേക്കുമെന്നാണ് പോലീസ് കേന്ദ്രങ്ങൾ നൽകുന്നവിവരം.

തിങ്കളാഴ്ച കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് കാമ്പസിന് പുറത്തുവെച്ച് ധീരജിനും മറ്റുരണ്ടുപേർക്കും കുത്തേറ്റത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്തെ കാമ്പസിനുള്ളിൽ നേരിയ സംഘർഷമുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് അതിക്രൂരമായ കൊലപാതകം നടന്നത്. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയാണ് കൊല്ലപ്പെട്ട ധീരജ്. ഏഴാം സെമസ്റ്റർ ബി.ടെക് കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായിരുന്നു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News