'ധന്യ ഓൺലൈൻ റമ്മിക്ക് അടിമ, പണം ഉപയോഗിച്ചത് ധൂർത്തിനും ആഡംബരത്തിനും'; മണപ്പുറം തട്ടിപ്പിൽ പൊലീസ്

തൃശൂർ: മണപ്പുറം തട്ടിപ്പ് കേസിലെ പ്രതി ധന്യാ മോഹൻ തട്ടിപ്പ് പണം ഉപയോഗിച്ചത് ധൂർത്തിനും ആഡംബരത്തിനുമെന്ന് പൊലീസ്. ധന്യ ഓൺലൈൻ റമ്മിക്ക് അടിമയാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. 2 കോടിയുടെ ഓൺലൈൻ റമ്മി ഇടപാട് വിവരങ്ങൾ ധന്യയോട് ഇൻകം ടാക്സ് തേടിയിട്ടുണ്ടെങ്കിലും വിവരങ്ങള്‍ ധന്യ കൈമാറിയിട്ടില്ല. 2 കൊല്ലത്തിനിടെയാണ് ധന്യ വലപ്പാട് സ്ഥലം വാങ്ങിയത്. തട്ടിപ്പ് തുടങ്ങിയങ്ങിയതിന് പിന്നാലെ വിദേശത്തായിരുന്ന ധന്യയുടെ ഭർത്താവ് നാട്ടിലെത്തിയിരുന്നുവെന്നും പൊലീസ് പറയുന്നു.

വലപ്പാട് മണപ്പുറം കോംപ്ടെക് ആന്‍റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിലെ അസിസ്റ്റന്‍റ് ജനറല്‍ മാനേജറായിരുന്ന ധന്യ 19.94 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയത്. കമ്പനിയുടെ ഡിജിറ്റല്‍ പേഴ്സണല്‍ ലോണ്‍ അക്കൗണ്ടില്‍ നിന്നാണ് എജിഎം, ധന്യ മോഹൻ പണം തട്ടിയത്. 18 വർഷം ജോലി ചെയ്ത സ്ഥാപനത്തിൽ നിന്ന് ഞ്ച് വർഷം കൊണ്ടാണെന്ന് കൊല്ലം സ്വദേശിനിയായ ധന്യ മോഹൻ 19.94 കോടി തട്ടിയത്. സ്ഥാപനത്തിൽ അസിസ്റ്റന്‍റ് ജനറൽ മാനേജരായാണ് ധന്യ മോഹൻ ജോലി ചെയ്തിരുന്നത്. ഡിജിറ്റൽ ഇടപാടിലൂടെയാണ് ധന്യ 19.94 കോടി തട്ടിയെടുത്തെന്ന് എസ് പി പറഞ്ഞു. പ്രതി വിദേശത്ത് കടക്കാതിരിക്കാൻ പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. തട്ടിപ്പ് പണം ഉപയോഗിച്ച് വാങ്ങിയ വലപ്പാട്ടെ വീട് കണ്ടുകെട്ടാനുള്ള നടപടികളും തുടങ്ങി.

ഏഴംഗ പ്രത്യേക സംഘം രൂപീകരിച്ചാണ് കേസ് അന്വേഷിക്കുന്നതെന്ന് എസ് പി പറഞ്ഞു. ധന്യ താമസിച്ചിരുന്ന തൃശൂരിലെ വീടും കൊല്ലത്തെ വീടും പൂട്ടിയിട്ട നിലയിലാണ്. ധന്യയും ബന്ധുക്കളും ഒളിവിലാണ്. ജൂലൈ 23ന് സ്ഥാപനം ധന്യയ്ക്കെതിരെ പരാതി നൽകിയതിന് പിന്നാലെയാണ് കാണാതായത്. വീടിന്‍റെ പൂട്ട് തകർത്ത് അകത്തു കയറി പൊലീസ് പരിശോധന നടത്തി.

ധന്യ 19.94 കോടി രൂപ സ്ഥാപനത്തിൽ നിന്ന് തട്ടിയെടുത്തെന്നാണ് പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തൽ. 2020 മെയ് മുതൽ സ്ഥാപനത്തിൽ നിന്നും വ്യാജ ലോണുകൾ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റൽ പേഴ്സണൽ ലോണ്‍ അക്കൗണ്ടിൽ നിന്നും അഞ്ച് അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്തായിരുന്നു തട്ടിപ്പ്. പിടിയിലാവും എന്ന ഘട്ടത്തിൽ യുവതി ശാരീരിക ബുദ്ധിമുട്ടെന്ന് പറഞ്ഞാണ് ഓഫീസിൽ നിന്നും പോയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News