ടണലിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാൻ തീവ്രശ്രമം; രക്ഷാപ്രവർത്തനം ഏറ്റെടുത്ത് സൈന്യം

ഹൈദരാബാദ്: തെലങ്കാന നാഗര്‍ കുര്‍ണൂല്‍ ടണല്‍ ദുരന്തത്തില്‍ കുടുങ്ങിയ എട്ട് പേരെ പുറത്തെത്തിക്കാനുള്ള രക്ഷാ പ്രവര്‍ത്തനം ഏറ്റെടുത്ത് സൈന്യം. സൈന്യത്തിന്‍റെ എഞ്ചിനീയറിംഗ് ടാസ്ക് ഫോഴ്സിന്‍റെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം തുടങ്ങി. ഇന്നലെ തുരങ്ക പദ്ധതിയുടെ മുകള്‍ഭാഗം ഇടിഞ്ഞ് വീണുണ്ടായ അപകടത്തിലാണ് എട്ട് പേര്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങിയത്. ദൗത്യം അതീവ ദുഷ്കരമെന്ന് സൈന്യം അറിയിച്ചു. അപകടകാരണം മേല്‍ക്കൂരയിലെ വിള്ളല്‍ മൂലം വെള്ളമിറങ്ങിയതാണെന്നാണ് പ്രാഥമിക നിഗമനം. 

നാഗർകുർണൂൽ ജില്ലയിലെ ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കമാണ് ഇന്നലെ ഇടിഞ്ഞത്. തുരങ്കത്തിന്‍റെ ഒരു ഭാഗത്തുണ്ടായ ചോര്‍ച്ച പരിഹരിക്കാന്‍ തൊഴിലാളികള്‍ അകത്ത് കയറിയപ്പോഴാണ് അപകടം സംഭവിച്ചത്. നിർമാണം പൂർത്തിയാകാത്തതിനാൽ അടച്ചിട്ടിരിക്കുകയായിരുന്ന തുരങ്കം ഫെബ്രുവരി 18നാണ് തുറന്നത്.

വെള്ളം കൊണ്ടുപോയി തുടങ്ങിയതോടെയുണ്ടായ ചോർച്ച പരിഹരിക്കാനാണ് തൊഴിലാളികൾ ഇറങ്ങിയത്. പിന്നാലെ തുരങ്കത്തിന്റെ മുകൾ ഭാ​ഗം ഇടിയുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും എല്ലാ സഹായങ്ങളും ഉറപ്പ് നല്‍കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News