സംസ്ഥാനത്ത് ഡെങ്കിപ്പനി പടർന്ന് പിടിക്കുന്നു, ചൊവ്വാഴ്ച മാത്രം 159 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു; ലക്ഷണങ്ങൾ അവഗണിച്ചാൽ അപകടം

തിരുവനന്തപുരം: പകർച്ചവ്യാധികൾ വ്യാപിക്കാൻ സാധ്യതയെന്ന ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പിനിടെ സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു. ചൊവ്വാഴ്ച 159 പേർക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. സമാന രോഗലക്ഷണങ്ങളോടെ 295 പേർ ചികിത്സതേടി.

മലപ്പുറം ജില്ലയിൽ രോഗബാധയെത്തുടർന്ന് ഒരാൾ മരിച്ചു. പാലക്കാട്ട്‌ ഒരാൾ ഡെങ്കിമൂലം മരിച്ചിട്ടുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് പാലക്കാട് ജില്ലയിലാണ്. 47 പേർക്ക്. കോഴിക്കോട് 31, എറണാകുളത്ത് 24, തൃശ്ശൂരിൽ 15, തിരുവനന്തപുരത്ത് 13, പത്തനംതിട്ടയിൽ 10 പേർക്കുവീതം ഡെങ്കിപ്പനി സ്ഥിരീകരിച്ചു.

22 പേർക്കാണ് എലിപ്പനി ബാധിച്ചത്. തിരുവനന്തപുരത്തും കണ്ണൂരും ഓരോ മരണമുണ്ടായി. കൊല്ലത്ത് മുപ്പത്തിയഞ്ചുകാരന്റെ മരണത്തിലും എലിപ്പനി സംശയിക്കുന്നുണ്ട്. തൃശ്ശൂരിൽ ഒരു എച്ച് വൺ എൻ വൺ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.

15 പേർക്ക് ഷിഗെല്ലയും രണ്ടുപേർക്ക് ചിക്കുൻഗുനിയയും ഒരാൾക്ക് അമീബിക് മസ്തിഷ്കജ്വരവും സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് ചിക്കുൻഗുനിയ ബാധിതരുള്ളത്. തൃക്കണ്ണാപുരം സ്വദേശിക്കാണ് അമീബിക് മസ്തിഷ്കജ്വരം.

കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ ജീവനു ഭീഷണിയാകുന്ന രോഗമാണ് ഡെങ്കിപ്പനി. രക്തത്തിലെ കൗണ്ട് കുറയൽ മുതൽ ഹൃദയത്തെ വരെ ബാധിക്കുന്ന തരത്തിലേക്ക് പനി ഗുരുതരമാകാനിടയുണ്ട്. അപകടകരമാംവിധം രക്തസമ്മർദം വർധിക്കാനിടയുണ്ട്. തീവ്രമായ പനി, കടുത്തല തലവേദന, കണ്ണുകൾക്ക് പിന്നിൽ വേദന, പേശികളിലും സന്ധികളിലും വേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ. പനി ബാധിച്ചാൽ സ്വയം ചികിത്സ പടില്ലെന്നും ഉടൻ ഡോക്ടറുടെ സഹായം തേടണമെന്നും ആരോഗ്യവകുപ്പധികൃതർ പറയുന്നു.

ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പകർത്തുന്നത്. ഈഡിസ് കൊതുകുകൾ സാധാരണ പകലാണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് മൂന്നുമുതൽ 14 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും.

പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് തുടക്കത്തിൽ കാണുന്ന ലക്ഷണങ്ങൾ.

പനി കുറയുമ്പോൾ തുടർച്ചയായ ഛർദി, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തുനിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്നുതടിക്കൽ, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, വലിയ തോതിലുള്ള തളർച്ച, ശ്വസിക്കാൻ പ്രയാസം, രക്തസമ്മർദം വല്ലാതെ താഴുന്ന അവസ്ഥ, കുട്ടികളിൽ തുടർച്ചയായ കരച്ചിൽ എന്നീ സൂചനകൾ ഉണ്ടാകുന്നുവെങ്കിൽ എത്രയുംവേഗം രോഗിയെ വിദഗ്ധ ചികിത്സ കിട്ടുന്ന ആശുപത്രിയിൽ എത്തിക്കണം.

എത്രയുംവേഗം ചികിത്സിക്കുകയാണ് പ്രധാനം. രോഗബാധിതർ പൂർണ വിശ്രമം എടുക്കണം. പനി മാറിയാലും മൂന്നു നാലു ദിവസംകൂടി ശ്രദ്ധിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, പഴച്ചാറുകൾ, മറ്റു പാനീയങ്ങൾ എന്നിവ ധാരാളം കുടിക്കണം. പനി ബാധിച്ചവർ വിശ്രമിക്കുന്നതും ഉറങ്ങുന്നതും കൊതുകുവലയ്ക്കുള്ളിൽ ആയിരിക്കണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News