യു.ഡി.എഫ് എം.പിമാരെ ഡല്‍ഹി പോലീസ് തല്ലിച്ചതച്ചു; ഹൈബി ഈഡന്റെ മുഖത്തടിച്ചു

ന്യൂഡല്‍ഹി: യു.ഡി.എഫ് എം.പിമാരെ പാര്‍ലെന്റ് മന്ദിരത്തിന് മുന്നില്‍ വച്ച് ഡല്‍ഹി പോലീസ് തല്ലിച്ചതച്ചു. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധവുമായി വിജയ് ചൗക്കില്‍ നിന്നു പാര്‍ലമെന്റിലേക്ക് സമാധാനമായി മാര്‍ച്ച് ചെയ്ത് വന്ന എംപിമാരെ യാതൊരു പ്രകോപനവുമില്ലാതെ പോലീസ് മര്‍ദിക്കുകയായിരുന്നു.

ഹൈബി ഈഡന്റെ മുഖത്ത് പോലീസ് അടിച്ചു. ടി.എന്‍. പ്രതാപന്റെ കോളറിന് പിടിച്ചു വലിച്ചു. ബെന്നി ബെഹന്നാന്‍, മുരളീധരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കെ.സി. വേണുഗോപാല്‍, രമ്യാ ഹരിദാസ് തുടങ്ങിയവര്‍ക്കും മര്‍ദനമേറ്റു. തന്നെ പുരുഷ പോലീസ് മര്‍ദിച്ചുവെന്ന് രമ്യാ ഹരിദാസ് ആരോപിച്ചു. വനിതാ പൊലീസുകാരൊന്നും സംഘത്തിലുണ്ടായിരുന്നില്ല.

വിജയ് ചൗക്ക് ഭാഗത്ത് എംപിമാര്‍ പ്രതിഷേധം നടത്തുന്നത് സര്‍വസാധാരണമാണ്. ഇവിടെ നിന്നും പാര്‍ലമെന്റിലേക്ക് വരുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. കെ.റെയില്‍ അനുമതിക്കായി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ പുറപ്പെട്ട സമയം തന്നെയാണ് കേരള എംപിമാര്‍ക്കു നേരേ പോലീസിന്റെ കൈയേറ്റം ഉണ്ടായത്.

സംഭവത്തില്‍ കെ.സി.വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍ പ്രതിഷേധം അറിയിച്ചു. സില്‍വര്‍ലൈന്‍ പദ്ധതിയില്‍ ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് എംപിമാരായ ഹൈബി ഈഡനും ആന്റോ ആന്റണിയും നോട്ടീസ് നല്‍കിയിരുന്നു. പദ്ധതിക്ക് അംഗീകാരം നല്‍കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു നോട്ടീസ് നല്‍കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News