ന്യൂഡല്‍ഹി: ഭാര്യയെയും മകളെയും കുത്തിക്കൊലപ്പെടുത്തിയശേഷം യുവാവ് തൂങ്ങിമരിച്ച നിലയിൽ. ഡല്‍ഹി മെട്രോ ജീവനക്കാരന്‍ സുശീല്‍ കുമാറിനെ (45) ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ ഭാര്യ അനുരാധ (40), മക്കളായ അദിതി (6) എന്നിവരാണ് മരിച്ചത്. ഇയാളുടെ മകന്‍ യുവരാജ് (13) കുത്തേറ്റ പരിക്കുകളോടെ ചികിത്സയിലാണ്.(Delhi Metro employee commits suicide by stabbing wife and daughter; Son seriously injured)
ഷഹ്ദാര ജില്ലയിലെ ജ്യോതി കോളനിയാണ് സംഭവമുണ്ടായത്. ഡല്‍ഹി മെട്രോയില്‍ സൂപ്പര്‍വൈസറായിരുന്നു സുശീല്‍ കുമാര്‍. ഭാര്യയെയും മക്കളെയും കുത്തിപ്പരിക്കേല്‍പ്പിച്ചശേഷം ഇയാള്‍ തൂങ്ങിമരിക്കുകയായിരുന്നെന്ന് ഷഹ്ദാര ഡെപ്യൂട്ടി കമ്മീഷണര്‍ രോഹിത് മീണ പറഞ്ഞു. തൂങ്ങിമരിക്കുന്നതിന് മുന്‍പ് കയറില്‍ കുരുക്കിടുന്നത് എങ്ങനെ എന്നത് സംബന്ധിച്ച് ഇയാൾ ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്തതായി പോലീസ് പറഞ്ഞു.
സുശീല്‍ കുമാറിന്റെ സഹപ്രവര്‍ത്തകനാണ് സംഭവം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് ഇയാളുടെ താമസസ്ഥലത്തെത്തിയ പോലീസ് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. സ്ഥലത്ത് പോലീസ് പരിശോധന നടത്തി. സംഭവത്തിലേക്ക് നയിച്ച കാരണങ്ങള്‍ വ്യക്തമല്ലെന്നും അന്വേഷണം നടത്തിവരികയാണെന്നും പോലീസ് വ്യക്തമാക്കി.