കെജ്‌രിവാളിനെ വീണ്ടും പൂട്ടാന്‍ ബി.ജെ.പി; മദ്യനയക്കേസിൽ പ്രോസിക്യൂട്ട് ചെയ്യാൻ ലെഫ്. ഗവർണറുടെ അനുമതി

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വീണ്ടും കുരുക്കില്‍. മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്സേന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) അനുമതി നല്‍കി. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ്‌ പുതിയ സംഭവവികാസങ്ങള്‍.

കെജ്‌രിവാള്‍ സര്‍ക്കാരിനെതിരേ പ്രതിപക്ഷമായ ബി.ജെ.പി. ഉന്നയിച്ച ഏറ്റവും വലിയ ആരോപണങ്ങളിലൊന്നാണ് മദ്യനയ കുംഭകോണം. മദ്യവില്‍പ്പന സ്വകാര്യവത്കരിച്ച ഡല്‍ഹിയിലെ എ.എ.പി. സര്‍ക്കാരിന്റെ മദ്യനയമാണ് കേസിന്റെ അടിസ്ഥാനം. മദ്യക്കമ്പനികളില്‍നിന്ന് കൈക്കൂലി വാങ്ങി എ.എ.പി. നേതാക്കള്‍ അഴിമതി നടത്തിയെന്നാണ് കേസ്. വിവാദമായതോടെ സര്‍ക്കാര്‍ നയം പിന്‍വലിച്ചിരുന്നു.

ലെഫ്. ഗവര്‍ണറുടെ ശുപാര്‍ശയില്‍ ആദ്യം സി.ബി.ഐ. കേസെടുത്തു. പിന്നാലെ ഇ.ഡി.യും രംഗത്തിറങ്ങുകയായിരുന്നു. അരവിന്ദ് കെജ്‌രിവാള്‍, മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തുടങ്ങിയവര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും ഇ.ഡി. ആരോപിക്കുന്നു. ലഭിച്ച പണം ആം ആദ്മി പാര്‍ട്ടി തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഉപയോഗിച്ചെന്നും ആരോപണമുണ്ട്.

കേസില്‍ ഇ.ഡി. മാര്‍ച്ച് 21-ന് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തിന് സെപ്റ്റംബറില്‍ ജാമ്യം ലഭിച്ചു. പിന്നീട്‌ കെജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News