വൃദ്ധ ദമ്പതിമാർ വീട്ടിൽ കൊല്ലപ്പെട്ടനിലയിൽ: മരുമകൾ അറസ്റ്റിൽ, കാമുകനെ തിരഞ്ഞ് പൊലീസ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ദമ്പതിമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മരുമകള്‍ അറസ്റ്റില്‍. ഡല്‍ഹി ഗോകുല്‍പുരി സ്വദേശികളായ രാധേശ്യാം വര്‍മ(72) ഭാര്യ വീണ(68) എന്നിവര്‍ കൊല്ലപ്പെട്ട കേസിലാണ് ഇവരുടെ മകന്റെ ഭാര്യയായ മോണിക്കയെ പോലീസ് അസ്റ്റ് ചെയ്തത്. മോണിക്കയുടെ ആണ്‍സുഹൃത്തും മറ്റൊരാളും ചേര്‍ന്നാണ് കൃത്യം നടത്തിയതെന്നും ഒളിവില്‍പ്പോയ ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.

റിട്ട. സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പലായ രാധേശ്യാമിനെയും ഭാര്യ വീണയെയും തിങ്കളാഴ്ച രാവിലെയാണ് ഗോകുല്‍പുരിയിലെ വീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഇരുനില വീടിന്റെ താഴത്തെനിലയിലാണ് വയോധിക ദമ്പതിമാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവരുടെ മുറിയില്‍നിന്ന് പണവും ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു.

സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഏതാനുംദിവസങ്ങള്‍ക്ക് മുമ്പ് രാധേശ്യാമിന്റെ പുരയിടത്തിന്റെ ഒരുഭാഗം മറ്റൊരാള്‍ക്ക് വില്‍പ്പന നടത്തിയിരുന്നു. ഇതിന്റെ അഡ്വാന്‍സ് തുകയായി നാലുലക്ഷം രൂപയും ലഭിച്ചു. ദമ്പതിമാര്‍ കൊല്ലപ്പെട്ടദിവസം ഈ പണവും കിടപ്പുമുറിയില്‍നിന്ന് നഷ്ടമായിരുന്നു.

രാധേശ്യാമിന്റെ മകന്‍ രവിയും ഭാര്യ മോണിക്കയും ഇവരുടെ മകനും വീട്ടിലെ ഒന്നാംനിലയിലാണ് കിടന്നിരുന്നത്. ഞായറാഴ്ച രാത്രിയാണ് കൃത്യം നടന്നതെങ്കിലും തങ്ങള്‍ ഒന്നുമറിഞ്ഞില്ലെന്നായിരുന്നു ഇവരുടെ മൊഴി. ഞായറാഴ്ച രാത്രി പത്തരയ്ക്കാണ് താന്‍ മാതാപിതാക്കളെ അവസാനമായി കണ്ടതെന്നും മകന്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് വീട്ടുകാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരുമകളായ മോണിക്കയാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തിയത്.

ഞായറാഴ്ച രാത്രി ഏഴുമണിയോടെയാണ് മോണിക്കയുടെ ആണ്‍സുഹൃത്തും കൂട്ടാളിയും ഇവരുടെ വീട്ടിലെത്തിയതെന്നാണ് പോലീസ് പറയുന്നത്. രാത്രി വീട്ടിലെത്തിയ ഇരുവരെയും വീടിന്റെ ടെറസിലേക്കാണ് മോണിക്ക കൊണ്ടുപോയത്. ഭര്‍തൃമാതാപിതാക്കള്‍ കിടപ്പുമുറിയിലേക്ക് ഉറങ്ങാന്‍ പോകുന്നത് വരെ ഇരുവരും ഇവിടെ ഒളിച്ചിരുന്നു. തുടര്‍ന്ന് വീട്ടിലെ എല്ലാവരും ഉറങ്ങാന്‍ പോയെന്ന് ഉറപ്പിച്ചതിന് പിന്നാലെയാണ് പ്രതികള്‍ മുറിയിലെത്തി ദമ്പതിമാരെ ആക്രമിച്ചതെന്നും കഴുത്തറുത്താണ് ഇരുവരെയും കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News