ഫോണ്‍ മറയ്ക്കുന്നതില്‍ വ്യക്തമായ പദ്ധതിയെന്ന് ക്രൈംബ്രാഞ്ച്; ശ്രമം നടിയെ ആക്രമിച്ച കേസിലെ തെളിവ് പുറത്ത് വരാതിരിക്കാന്‍

കൊച്ചി: ദിലീപ് ഫോണ്‍ കൈമാറാന്‍ തയാറാകാത്തതിന് പിന്നില്‍ വ്യക്തമായ പദ്ധതിയെന്ന് ക്രൈംബ്രാഞ്ച്. നടിയെ ആക്രമിച്ച കേസിലെ തെളിവുകള്‍ പുറത്ത് വരാതിരിക്കാനുള്ള ശ്രമമായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. ഫോണ്‍ നല്‍കിയാല്‍ നടിയെ ആക്രമിച്ച കേസിലെ അട്ടിമറി പുറത്ത് വരുമെന്ന് ദിലീപിന് ആശങ്കയുണ്ടായിരുന്നുവെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടി.

ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ട ഫോണുകളില്‍ ചിലത് പ്രതികള്‍ ഒരു വര്‍ഷത്തിലധികമായി ഉപയോഗിക്കുന്നവയാണ്. നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ഇവ ഉപയോഗിച്ചെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തില്‍. ഫോണ്‍ ലഭിച്ചാല്‍ നടിയെ ആക്രമിച്ച കേസിലടക്കം കൂടുതല്‍ തെളിവ് കണ്ടെത്താനാകുമെന്ന് അന്വേഷണ സംഘം പറയുന്നു.

നടിയെ ആക്രമിച്ച കേസ് പ്രതി ദിലീപ് ഉയോഗിച്ചിരുന്ന ഫോണുകളുടെ കോള്‍ ഡീറ്റയില്‍സിന്റെ മുഴുവന്‍ കണക്കും ക്രൈം ബ്രാഞ്ച് ശേഖരിക്കുകയാണ്. ഫോണുകളില്‍ ഒന്നില്‍ ( സീരിയല്‍ നമ്പര്‍ 2) നിന്ന് വിളിച്ചത് 12100 കോളുകളാണ്. ഹാജരാക്കില്ലെന്ന് പറഞ്ഞ ഫോണില്‍ (സീരിയല്‍ നമ്പര്‍ 4 ) നിന്ന് വിളിച്ചത് ആറ് കോളുകള്‍ മാത്രമാണ്. അതിന് ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ആവുകയായിരുന്നു. ഈ ഫോണ്‍ കോള്‍ വിവരങ്ങള്‍ കൂടുതല്‍ സംശയം ജനിപ്പിക്കുന്നതാണ്. ഫോണുകള്‍ ലഭിച്ചാല്‍ മറ്റ് സിം കാര്‍ഡ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. ദിലീപിന്റെ കൈവശം ഏഴ് ഫോണുകള്‍ മാത്രമാകില്ലെന്നാണ് ക്രൈം ബ്രാഞ്ച് അനുമാനം.

അതേസമയം, വേങ്ങരയിലെ യുവനേതാവിനെ പറ്റിയുള്ള വിവരം അറിയാന്‍ കാവ്യാ മാധവന്റെ ഫോണ്‍ പരിശോധിക്കണമെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറയുന്നു. ട്വന്റിഫോറിനോടായിരുന്നു ബാലചന്ദ്രകുമാറിന്റെ പ്രതികരണം. ദിലീപ് ആ സമയത്ത് ഉപയോഗിച്ചിരുന്നത് കാവ്യാ മാധവന്റെ ഫോണ്‍ ആയിരുന്നുവെന്നും ബാലചന്ദ്രകുമാര്‍ ആരോപിക്കുന്നു. നെയ്യാറ്റിന്‍കര ബിഷപ്പിനെ കുറിച്ച് തന്നോട് ആദ്യം അന്വേഷിച്ചത് ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജാണ്. സുരാജ് അയച്ച സന്ദേശം തന്റെ പക്കലുണ്ടെന്നും ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി. ദിലീപിന്റെ ഫോണുകള്‍ പരിശോധിച്ചാല്‍ ദിലീപ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലെ വാദങ്ങള്‍ പൊളിയുമെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News