കൊവിഡ് വാക്സിനുകള്‍ പൊതുവിപണിയിലേയ്ക്ക്; ഒരു ഡോസിന് 275 രൂപ നിശ്ചയിച്ചേക്കും

ന്യൂഡല്‍ഹി: പൊതുവിപണിയില്‍ ലഭ്യമാക്കുന്നതിനുമുമ്പ് കൊവിഡ് പ്രതിരോധ കുത്തിവെയ്പ്പുകള്‍ക്ക് ഉപയോഗിക്കുന്ന കോവീഷീല്‍ഡിന്റെയും കോവാക്സിന്റെയും വില ഏകീകരിച്ചേക്കും. ഒരു ഡോസിന് 275 രൂപയായി പരിമിതപ്പെടുത്തുന്നതിനെക്കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സേവന നിരക്കിനത്തില്‍ 150 രൂപയും നിശ്ചയിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 205 രൂപയ്ക്കാണ് സര്‍ക്കാര്‍ ഇരുവാക്സിനുകളും വാങ്ങുന്നത്. 33ശതമാനം ലാഭംകൂടിചേര്‍ത്താണ് ഡോസ് ഒന്നിന് 275 രൂപയായി നിശ്ചയിക്കാന്‍ ഉദ്ദേശിക്കുന്നത്.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഈയിടെ നടത്തിയ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്തിരുന്നു. ഭാരത് ബയോടെക് പുറത്തിറക്കിയ കോവാക്സിന്റെ ഒരു ഡോസിന് നിലവില്‍ സ്വകാര്യ ആശുപത്രികളില്‍ 1,200 രൂപയും കോവീഷീല്‍ഡിന് 780 രൂപയുമാണ് ഈടാക്കുന്നത്. സേവന നിരക്കിനത്തില്‍ 150 രൂപ വേറെയുമുണ്ട്. അടുത്തമാസത്തോടെ പൊതുവിപണിയില്‍ ലഭ്യമാക്കുന്നതിനുമുന്നോടിയായാണ് വില നിശ്ചയിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.

ചുരുങ്ങിയ വിലയ്ക്ക് വാക്സിന്‍ ലഭ്യമാക്കാന്‍ നാഷണല്‍ ഫാര്‍മസിക്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റിക്ക് ഇതിനകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. 300 രൂപയ്ക്കുതാഴെ മരുന്ന് ലഭ്യമാക്കാന്‍ തയ്യാറായാല്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകില്ല. ജനുവരി 19ഓടെ ഇരുവാക്സിനുകളും പൊതുവിപണിയില്‍ ലഭ്യമാക്കണമെന്ന് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ നിയോഗിച്ച സമതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News