FeaturedHealthKeralaNews

വീട്ടിലും ഇനി കൊവിഡ് ചികിത്സ,സ്വകാര്യ ആശുപത്രികള്‍ക്കും ചികിത്സാനുമതിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:കൊവിഡ് രോഗികള്‍ പെരുകിയാല്‍ വീടുകളിലും ചികിത്സ പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വകാര്യ ആശുപത്രികള്‍ക്കും ചികിത്സാനുമതി നല്‍കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ജീവിത ശൈലി മാറ്റണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കൊവിഡ് രോഗികളെ വീട്ടിലിരുത്തി ചികിത്സിക്കുന്ന കാര്യത്തില്‍ ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനം എടുക്കുകയോ ചര്‍ച്ചകള്‍ നടത്തുകയോ ചെയ്തിട്ടില്ല. പക്ഷേ കേരളത്തിലെ സ്ഥിതി വല്ലാതെ മോശമായാല്‍ ഇത്തരം നടപടികളിലേക്ക് കടക്കേണ്ടി വരും. വിദേശ രാജ്യങ്ങളില്‍ പരീക്ഷ്ഷിച്ച് വിജയിച്ച ഈ രീതി കേരളത്തിലും പരിശോധിക്കണമെന്ന അഭിപ്രായവും നിര്‍ദേശവും സര്‍ക്കാരിന് മുന്നിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് പരിശോധന വേഗം നടത്തി ഫലമറിയാനാണ് ശ്രമം. ഇതിനായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കൂടുതല്‍ കൊവിഡ് പരിശോധന കേന്ദ്രങ്ങള്‍ക്ക് അനുമതി നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

കൊവിഡ് ചികിത്സയ്ക്ക് സൗകര്യങ്ങളുള്ള ആശുപത്രികള്‍ ഇക്കാര്യം നേരത്തെ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ നേരത്തെ തന്നെ അവരുമായി ചര്‍ച്ച നടത്തി ധാരണയായതാണ്. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ഇനി ചികിത്സാ സൗകര്യമുള്ള ആശുപത്രികള്‍ക്ക് രോഗികളെ അഡ്മിറ്റ് ചെയ്തു തുടങ്ങാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് രോഗികളുടെ പരിചരണം പ്രത്യേകമായാണ് നടപ്പാക്കുക. കര്‍ശന നിയന്ത്രണവും നിരീക്ഷണവും ഏര്‍പ്പെടുത്തിയാവും കൊവിഡ് ചികിത്സ സ്വകാര്യ ആശുപത്രികളില്‍ നടത്തുകയെന്നും ഇക്കാര്യത്തില്‍ എന്തെങ്കിലും വീഴ്ച പറ്റിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജനങ്ങള്‍ ജീവിത ശൈലി മാറ്റണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരും ജനങ്ങളും ഒന്നിച്ചു നിന്നാല്‍ കൊവിഡ് നേരിടാം. അതിനായി ജീവന്റെ വിലയുള്ള ജാഗ്രത എന്ന പേരില്‍ ബ്രേക്ക് ദ ചെയിന്‍ ക്യാംപെയ്ന്‍ ആരംഭിക്കുകയാണ്. കൊവിഡിനെതിരായ പോരാട്ടം മാസങ്ങള്‍ പിന്നിട്ടതിനാല്‍ പൊതുവില്‍ ക്ഷീണവും അവശതയും ആരോഗ്യപ്രവര്‍ത്തകര്‍ക്കുണ്ട്. എന്നാല്‍, കൊവിഡിനെ നേരിടുമ്പോള്‍ നാം നിന്താത ജാഗ്രത പാലിക്കേണ്ടതായിട്ടുണ്ട്. ഒത്തൊരുമിച്ചുള്ള മുന്നേറ്റത്തില്‍ ആരും മാറി നില്‍ക്കരുത് എന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button