രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ആരംഭഘട്ടത്തില്‍; കുട്ടികളെ കാര്യമായി ബാധിക്കില്ലെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന് തുടക്കമായെന്ന് ഔദ്യോഗിക സ്ഥിരീകരണം. മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിക്കില്ലെന്ന് പിജിമെര്‍ ഡയറക്ടര്‍ ജഗത് റാം പറഞ്ഞു. സിറോ സര്‍വെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പെന്ന് അദ്ദേഹം വ്യക്തമാക്കി. സിറോ സര്‍വേയില്‍ 71 ശതമാനം കുട്ടികളിലും ആന്റിബോഡി കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊവിഡ് മൂന്നാം തരംഗം മുന്നില്‍ കണ്ട് കേരളത്തില്‍ വളരെ നേരത്തെ തന്നെ മുന്നൊരുക്കം ആരംഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. താലൂക്ക് തലം മുതലുള്ള ആശുപത്രികളില്‍ ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ആശുപത്രികളില്‍ പ്രത്യേക ശിശുരോഗ ഐ.സി.യുകളും കട്ടിലുകളും സജ്ജമാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. മൂന്നാം തരംഗത്തിന്റെ സാധ്യതകള്‍ നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ടുപോകണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാനും നടപടി എടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. 870 മെട്രിക് ടണ്‍ ഓക്‌സിജന്‍ നിലവില്‍ കരുതല്‍ ശേഖരമായി സൂക്ഷിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം 13 മെട്രിക് ടണ്‍ ഓക്‌സിജന്‍ സ്ഥാപിക്കാന്‍ സഹായകരമാവുന്ന പ്ലാന്റുകള്‍ സ്വകാര്യ ആശുപത്രികളില്‍ സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം ഭാരത് ബയോടെകിന്റെ കൊവിഡ് വാക്സിനായ കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഈയാഴ്ച തന്നെ ലഭിച്ചേക്കും. കൊവാക്സിന്‍ 77.8ശതമാനം ഫലപ്രാപ്തി തെളിയിക്കുന്നതായുള്ള പരീക്ഷണ വിവരങ്ങള്‍ ഭാരത് ബയോടെക് ലോകാരോഗ്യ സംഘടനയ്ക്ക് സമര്‍പ്പിച്ചിരുന്നു.

ഡബ്ല്യുഎച്ച്ഒയുടെ അംഗീകാരം ലഭിക്കുന്നതോടെ അടിയന്തരമായി ഉപയോഗിക്കാനുള്ള വാക്സിന്‍ പട്ടികയില്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവാക്സിന്‍ ഈയാഴ്ച തന്നെ ഇടംപിടിക്കും. ലോകാരോഗ്യ സംഘടനയുടെ പാനല്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതിക്കായി കൊവാക്സിനെ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കൊവാക്സിന്റെ രോഗപ്രതിരോധന ശേഷി, ഫലപ്രാപ്തി, സുരക്ഷ എന്നിവ പരിശോധിച്ചാണ് അനുമതി നല്‍കുന്നത്. അനുമതി ലഭിച്ചാല്‍ പ്രവാസികള്‍ക്ക് ഉള്‍പ്പെടെ ഏറെ ഗുണകരമാകും. സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്റേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ വിദഗ്ധ സമിതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം 77.8ശതമാനമാണ് കൊവാക്സിന്റെ ഫലപ്രാപ്തി.

നിലവില്‍ ആസ്ട്രസിനെക്ക-ഓക്‌സ്‌ഫോര്‍ വാക്‌സിന്‍, ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍, ഫൈസര്‍, സിനോഫാം , സിനോവാക്ക് എന്നീ വക്‌സിനുകള്‍ക്ക് അടിയന്തര ഉപയോഗത്തിനായി ലോകാരോഗ്യ സംഘടന അനുമതി നല്‍കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News