കൊവിഡ്: വ്യാജമായി സഹായം കൈപ്പറ്റിയവര്‍ക്ക് പിടി വീഴും; അന്വേഷണത്തിന് നിര്‍ദേശം

ന്യൂഡല്‍ഹി: കൊവിഡ് മരണത്തിനുള്ള നഷ്ടപരിഹാരത്തിനായി വ്യാജമായി അപേക്ഷ നല്‍കുകയോ സഹായം കൈപ്പറ്റുകയോ ചെയ്തിട്ടുണ്ടോയെന്ന് അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി അനുമതി നല്‍കി. കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ അപേക്ഷകളില്‍ കേന്ദ്ര സര്‍ക്കാരിന് പരിശോധന നടത്താമെന്ന് ജസ്റ്റിസുമാരായ എംആര്‍ ഷായും ബിവി നാഗരത്നയും നിര്‍ദേശിച്ചു.

ഈ നാലു സംസ്ഥാനങ്ങളിലും രേഖപ്പെടുത്തിയ മരണ സംഖ്യയും നഷ്ടപരിഹാരത്തിനുള്ള അപേക്ഷയും തമ്മില്‍ അന്തരമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. അപേക്ഷ നല്‍കി അറുപതു ദിവസത്തിനകം അര്‍ഹരായവര്‍ക്കു നഷ്ടപരിഹാരത്തുക നല്‍കണം. ഇനി ലഭിക്കുന്ന അപേക്ഷകളില്‍ 90 ദിവസത്തിനകം തീരുമാനമെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു.

അന്‍പതിനായിരം രൂപയാണ് കൊവിഡ് മൂലം മരിച്ചവരുടെ കുടംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുന്നത്. സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.കോവിഡ് നഷ്ടപരിഹാരത്തിന് ആയി പോലും വ്യാജമായ അവകാശവാദം ഉയരുന്നത് ഞെട്ടിക്കുന്നതാണെന്ന് കോടതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News