KeralaNews

ദമ്പതിമാരെ മരിച്ചനിലയിൽ കണ്ടെത്തിയത് മകളുടെ വിവാഹം നടന്ന ഹോട്ടലിൽ; സാമ്പത്തിക ബാധ്യതയെന്ന് സൂചന

തിരുവനന്തപുരം: ദമ്പതിമാരെ ആഡംബര ഹോട്ടലിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി. ഹരിപ്പാട് ചേപ്പാട് സ്വദേശികളും പടിഞ്ഞാറേക്കോട്ടയ്ക്കടുത്ത് താമസിക്കുന്നവരുമായ സുഗതൻ(70), ഭാര്യ സുനിലാ സുഗതൻ(60) എന്നിവരെയാണ് ബുധനാഴ്ച വൈകീട്ട് ഹോട്ടൽമുറിക്കുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

ദിവസങ്ങൾക്കു മുൻപാണ് മകൾക്കൊപ്പം വന്ന് ഇവർ ഹോട്ടലിൽ മുറിയെടുത്തത്. മുറിയെടുത്തു നൽകിയശേഷം മകൾ മടങ്ങിപ്പോയി. അധികം പുറത്തൊന്നും പോകാത്ത ഇവർ കൂടുതൽ സമയവും മുറിക്കുള്ളിലാണ് കഴിഞ്ഞിരുന്നത്. ബുധനാഴ്ച വൈകീട്ട് മുറി വൃത്തിയാക്കാൻ എത്തിയപ്പോൾ, മുറി തുറക്കാത്തത് സംശയത്തിനിടയാക്കി. തുടർന്ന് ജീവനക്കാർ മ്യൂസിയം പോലീസിനെ അറിയിച്ചു.

പോലീസ് എത്തി വാതിൽ തുറന്ന് നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടത്. ചുമരിലുറപ്പിച്ച വസ്ത്രങ്ങളിടുന്ന സ്റ്റാൻഡിൽ തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം.കഴിഞ്ഞ ജനുവരിയിൽ ഇവരുടെ മകളുടെ വിവാഹം ഇതേ ഹോട്ടലിൽ വച്ചായിരുന്നുവെന്നും മകളെ ഉപദ്രവിക്കരുതെന്നും സൂചിപ്പിച്ച ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സുഗതൻ ഏറെക്കാലം മസ്‌കറ്റിലായിരുന്നു. പ്രവാസജീവിതം മതിയാക്കി വന്നശേഷം ചെന്നൈയിൽ സ്‌പെയർപാർട്സ് വ്യാപാരവും നടത്തിയിരുന്നു.

പിന്നീട് ഇവർ മലയിൻകീഴ് കരിപ്പൂര് പ്രകൃതി ഗാർഡൻസ് ധനികയിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ജനുവരിയിൽ ഈ വീട് വിറ്റ് ഇവിടെനിന്നു മാറി പടിഞ്ഞാറേക്കോട്ടയ്ക്കടുത്ത് താമസം തുടങ്ങി. ഈ വീടിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഹോട്ടലിൽ മുറിയെടുത്ത് താമസം തുടങ്ങിയതെന്ന് ബന്ധുക്കൾ പറയുന്നു. നാട്ടുകാരോടു വലിയ അടുപ്പം സൂക്ഷിക്കാത്തവരായിരുന്നതിനാൽ ഇവരെക്കുറിച്ച്‌ കൂടുതൽ വിവരങ്ങൾ അയൽവാസികൾക്കും ലഭ്യമല്ല.

സാമ്പത്തികമായി ഉയർന്ന നിലയിലായിരുന്ന ഇവർക്ക് ഇടക്കാലത്തുണ്ടായ സാമ്പത്തികപ്രശ്നങ്ങളാണ് ആത്മഹത്യയ്ക്കു കാരണമായതെന്നാണ് പോലീസിന്റെ നിഗമനം. മകൾ: ഉത്തര. മരുമകൻ: ഗിരീഷ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button