ഹൈദരാബാദ്: മൊബൈൽ ആപ്പ് വഴി പണം സമ്പാദിക്കുന്നതിന് ലൈംഗികബന്ധം ലൈവ് സ്ട്രീം ചെയ്തതിന് ദമ്പതികൾ അറസ്റ്റിലായി. വീഡിയോ കാണാൻ പണം നൽകിയ ഉപയോക്താക്കളുമായി ദമ്പതികൾ ആപ്പിൽ ആക്‌സസ് ലിങ്കുകൾ പങ്കുവെക്കുമായിരുന്നു. ലൈവ് സ്ട്രീമിൽ ഇവർ മുഖംമൂടി ധരിച്ചാണ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത്.
കാർ ഡ്രൈവറായ 41 വയസ്സുള്ള ഭർത്താവും 37 വയസ്സുള്ള ഭാര്യയുമാണ് അറസ്റ്റിലായത്. എളുപ്പത്തിൽ പണം സമ്പാദിക്കാനുള്ള മാർഗ്ഗമായാണ് ഇങ്ങനെ ചെയ്തതെന്ന് പോലീസിനോട് ദമ്പതികൾ സമ്മതിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, ഐടി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതിന് ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ നാല് മാസമായി ഈ റാക്കറ്റ് സജീവമായിരുന്നു. ഈ കാലയളവിൽ ദമ്പതികൾ അവരുടെ വീഡിയോകൾ ഒന്നിലധികം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ രഹസ്യമായി പ്രചരിപ്പിച്ചു. നഗ്നതയും ലൈംഗികതയും നിറഞ്ഞ ഉള്ളടക്കം കാണാൻ 500 മുതൽ 2,000 രൂപ വരെയായിരുന്നു ഈടാക്കിയിരുന്നത്.
‘ഹായ് ഫ്രണ്ട്സ്, ഞങ്ങളുടെ നഗ്ന വീഡിയോകൾ വേണോ? ഇവിടെ കാണിച്ചിരിക്കുന്ന നമ്പറിൽ പണമടയ്ക്കൂ, ഞങ്ങൾ നിങ്ങൾക്ക് ലിങ്ക് അയയ്ക്കാം’- എന്ന സന്ദേശം ഇവർ ഓൺലൈനിൽ പോസ്റ്റ് ചെയ്യും. ഇത്തരം സന്ദേശങ്ങളും ഉള്ളടക്കവും ഇന്റർനെറ്റിൽ വൈറലായി. ദമ്പതികളുടെ വീടിന്റെ ഒരു ഭാഗം സ്റ്റുഡിയോ പോലെയാക്കിമാറ്റിയിരുന്നു. ക്യാമറയും ഫോണുമടക്കമുള്ള സാധനങ്ങളെല്ലാം പിടിച്ചെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ദമ്പതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇതിലൂടെ വലിയ രീതിയിൽ പണം സമ്പാദിച്ചിട്ടുണ്ടെന്ന് ദമ്പതികൾ പറഞ്ഞു.

