KeralaNews

പ്ലസ് വൺ ഓൺലൈൻ അപേക്ഷ നാളെ മുതൽ

തിരുവനന്തപുരം:കേരളത്തിലെ സർക്കാർ / എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിലെ പ്ലസ് വൺ പ്രവേശനത്തിന് നാളെ മുതൽ 18 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. ഒരു റവന്യു ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കും ചേർത്ത് ഒരൊറ്റ അപേക്ഷ മതിയാകുന്ന ഏകജാലക സംവിധാനമാണ്. ഒരാൾ ഒന്നിലേറെ ജില്ലകളിലേക്ക് അപേക്ഷിക്കുന്നതിൽ തടസ്സമില്ല.

പ്രവേശനയോഗ്യത:

എസ്‌എസ്‌എൽസി / 10–ാം ക്ലാസ് / തുല്യപരീക്ഷയിൽ ഓരോ പേപ്പറിനും കുറഞ്ഞത് ‘ഡി +’ ഗ്രേഡ് അഥവാ തുല്യമാർക്കു വാങ്ങി ഉപരിപഠന യോഗ്യത നേടിയിരിക്കണം. സിബിഎസ്ഇ വിഭാഗത്തിൽ ബോർഡ് തല പരീക്ഷ ജയിച്ചവരെയാണ് ആദ്യറൗണ്ടിൽ പ്രവേശനത്തിനു പരിഗണിക്കുക. 2018 മാർച്ചിനു മുൻപ് വെവ്വേറെ സ്കൂൾ/ബോർഡ്–തല പരീക്ഷകളുണ്ടായിരുന്നു. അന്നു യോഗ്യത നേടിയ കുട്ടികളുടെ രക്ഷിതാക്കൾ തെളിവിനായി 9–ാം അനുബന്ധത്തിലെ ഫോർമാറ്റിൽ 50 രൂപയുടെ മുദ്രപ്പത്രത്തിൽ സത്യവാങ്മൂലം സമർപ്പിക്കണം.

സ്‌കൂൾ തല സിബിഎസ്‌ഇക്കാരെ മുഖ്യ അലോട്മെന്റിനു ശേഷമുള്ള ഒഴിവുകളിലേക്ക് പരിഗണിക്കും. സിബിഎസ്‌ഇയിൽ ‘മാത്തമാറ്റിക്സ് സ്റ്റാൻഡേ‍ഡ്’ ജയിച്ചവർക്കു മാത്രമേ മാത്‌സ് ഉൾപ്പെട്ട വിഷയങ്ങളുടെ കോംബിനേഷൻ എടുക്കാൻ കഴിയൂ.

10–ാം ക്ലാസിൽ നേടിയ മാർക്കുകൾ പ്രത്യേക രീതിയിൽ കൂട്ടിയെടുക്കുന്ന WGPA (വെയ്റ്റഡ് ഗ്രേഡ് പോയിന്റ് ആവറേജ്) അടിസ്ഥാനമാക്കിയാണ് റാങ്ക് തീരുമാനിക്കുന്നത്. റാങ്ക്, കുട്ടികളുടെ താൽപര്യം, സീറ്റുകളുടെ ലഭ്യത എന്നിവ പരിഗണിച്ച് കംപ്യൂട്ടർ പ്രോഗ്രാം വഴി സിലക്‌ഷനും അലോട്െമന്റും നടത്തും.

2022 ജൂൺ 1 ന് പ്രായം 15–20 വയസ്സ്. കേരളത്തിലെ പൊതുപരീക്ഷാ ബോർഡിൽ നിന്നു ജയിച്ചവർക്കു കുറഞ്ഞ പ്രായപരിധിയില്ല. മറ്റു ബോർഡുകാർക്കു കുറഞ്ഞതും കൂടിയതുമായ പരിധികളിൽ 6 മാസം വരെ ഇളവ് നിർദിഷ്ട അധികാരികളിൽനിന്നു വാങ്ങാം. കേരള ബോർഡുകാർക്ക് ഉയർന്ന പ്രായത്തിൽ 6 മാസം വരെയും. പട്ടികവിഭാഗക്കാർക്ക് 22, അന്ധ / ബധിര വിഭാഗക്കാർക്കും ബുദ്ധിപരമായി വെല്ലുവിളി നേടുന്നവർക്കും 25 വരെയാകാം.

അപേക്ഷ എങ്ങനെ?

www.admission.dge.kerala.gov.in എന്ന വെബ് സൈറ്റിലെ Click for Higher Secondary Admission എന്ന ലിങ്കിൽ ക്ലിക് ചെയ്ത് ഹയർ സെക്കൻഡറി സൈറ്റിലെത്തുക. തുടർന്ന്, PUBLIC എന്നതിനു താഴെനിന്ന് പ്രോസ്പെക്ടസ്, 11 അനുബന്ധങ്ങൾ, അപേക്ഷയ്ക്കുള്ള യൂസർ മാനുവൽ എന്നിവ ഡൗൺലോഡ് ചെയ്ത്, വ്യവസ്ഥകൾ പഠിക്കുക.

ഓൺലൈനായി മാത്രമാണ് അപേക്ഷാ സമർപ്പണം. ഹയർ സെക്കൻഡറി സൈറ്റിലെ CREATE CANDIDATE LOGIN-SWS ലിങ്കിലൂടെ ലോഗിൻ ചെയ്യുക. മൊബൈൽ ഒടിപി വഴി പാസ്‌വേഡ് നൽകി വേണം അപേക്ഷ, ഓപ്ഷൻ സമർപ്പണം, ഫീസടയ്ക്കൽ തുടങ്ങിയ പ്രവർത്തനങ്ങളെല്ലാം ഇതേ ലോഗിൻ വഴി തന്നെ.

യൂസർ മാനുവലിലും പ്രോസ്പെക്ടസിന്റെ അഞ്ചാം അനുബന്ധത്തിലും അപേക്ഷിക്കാനുള്ള പടിപടിയായ നിർദേശങ്ങളുണ്ട്. എട്ടാം അനുബന്ധത്തിൽ ഫോമിന്റെ മാത‍ൃകയും. അപേക്ഷയിൽ കാണിക്കേണ്ട യോഗ്യതകൾ, അവകാശപ്പെടുന്ന ആനുകൂല്യങ്ങൾ എന്നിവയ്ക്കുള്ള രേഖകൾ കയ്യിൽ കരുതണം; നമ്പറും തീയതിയും മറ്റും അപേക്ഷയിൽ ചേർക്കേണ്ടിവരും. സൈറ്റിൽ നിന്നു കിട്ടുന്ന അപേക്ഷാ നമ്പർ എഴുതി സൂക്ഷിക്കുക.

സാധാരണഗതിയിൽ രേഖകളൊന്നും അപ്‌ലോഡ് ചെയ്യാത്തതിനാൽ നിങ്ങൾ നൽകുന്ന വിവരങ്ങളനുസരിച്ചാണ് സിലക്‌ഷൻ. അപേക്ഷയിൽ തെറ്റു വരാതെ ശ്രദ്ധിക്കണം. ഭിന്നശേഷിക്കാരും, 10–ാം ക്ലാസിൽ Other (കോഡ് 7) സ്കീമിൽ പെട്ടവരും നിർദിഷ്ടരേഖകൾ അപ്‌ലോഡ് ചെയ്യണം.

ഓൺലൈൻ അപേക്ഷ തനിയെ തയാറാക്കി സമർപ്പിക്കാൻ കഴിയാത്തവർക്ക്, അവർ പഠിച്ച സ്കൂളിലെയോ, സ്വന്തം ജില്ലയിലെ ഏതെങ്കിലും സർക്കാർ / എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലെയോ കംപ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും സൗജന്യമായി പ്രയോജനപ്പെടുത്തി, ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. സംശയപരിഹാരത്തിന് ഈ വിഭാഗങ്ങളിൽപെട്ട എല്ലാ സ്‌കൂളുകളിലും ഹെൽപ് ഡെസ്‌കുകളുണ്ട്.

മെറിറ്റ് സീറ്റിലേക്ക് ഒരു ജില്ലയിൽ ഒന്നിലേറെ അപേക്ഷ പാടില്ല. മറ്റു ജില്ലകളിലേക്കു കൂടി അപേക്ഷിക്കുന്നതിനു തടസ്സമില്ല. ഇതിനു വെവ്വേറെ അപേക്ഷ സമർപ്പിക്കണം. അപേക്ഷാഫീ 25 രൂപ പ്രവേശന സമയത്ത് അടച്ചാൽ മതി. അപേക്ഷയുടെ പ്രിന്റ് സ്കൂളിൽ നൽകേണ്ടതില്ല.

മാനേജ്‌മെന്റ് / അൺ–എയ്ഡഡ് / കമ്യൂണിറ്റി ക്വോട്ട സീറ്റുകൾ

ഈ വിഭാഗങ്ങളിൽപെട്ട സീറ്റുകൾ എയ്ഡഡ് സ്‌കൂളുകളിലുണ്ട്. അവയിലേക്ക് അതതു മാനേജ്‌മെന്റ് നൽകുന്ന ഫോം പൂരിപ്പിച്ച് സമർപ്പിക്കണം. സർക്കാരിന്റെ ഏകജാലകഫോം ഇക്കാര്യത്തിന് ഉപയോഗിച്ചുകൂടാ.

ഓപ്ഷനുകൾ പല വിധം:

ഒരു സ്കൂളും ഐച്ഛിക വിഷയങ്ങളുടെ ഒരു കോംബിനേഷനും ചേർന്നതാണ് ഒരു ഓപ്ഷൻ. ഒരേ സ്കൂളിലെ വ്യത്യസ്ത കോംബിനേഷനുകൾ വ്യത്യസ്ത ഓപ്ഷനുകളാണ്.

പ്രോസ്പെക്ടസിന്റെ ഏഴാം അനുബന്ധത്തിൽ ജില്ല തിരിച്ച് ഓരോ സ്കൂളിന്റെയും കോഡും അവിടത്തെ വിഷയങ്ങളുടെ കോംബിനേഷനുകളും ഉൾപ്പെടുത്തിയ കോഴ്സ് കോഡുകൾ ഉണ്ട്. മുൻഗണനാക്രമം കാണിച്ച്, എത്ര ഓപ്ഷനുകൾ വേണമെങ്കിലും അപേക്ഷയിൽ നൽകാം. പക്ഷേ, ഒട്ടും താൽപര്യമില്ലാത്തവ എഴുതാതിരിക്കുക. നിങ്ങൾ ചോദിച്ചിട്ടില്ലാത്ത ഓപ്‌ഷനിൽ ഒഴിവുണ്ടെങ്കിലും അതിൽ പ്രവേശനം കിട്ടില്ല. ഒരിക്കൽ ഒരു ഓപ്‌ഷനിൽ പ്രവേശനം ലഭിച്ചാൽ, മുൻഗണനയിൽ അതിനു താഴെയുള്ള എല്ലാ ഓപ്ഷനുകളും സ്വയം റദ്ദാകും എന്നതിനാൽ പരമാവധി ശ്രദ്ധിച്ചു വേണം ഓപ്‌ഷനുകൾ തിരഞ്ഞെടുക്കാൻ.

സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ശാഖകളിലായി പല വിഷയങ്ങളുടെ 45 കോംബിനേഷനുകൾ ഉണ്ട്. അഭിരുചിക്ക് ഇണങ്ങുന്ന കോംബിനേഷനുകൾ മുൻഗണനാക്രമത്തിലടുക്കണം. ഇഷ്‌ടപ്പെട്ട കോംബിനേഷനുകൾ താൽപര്യമുള്ള സ്‌കൂളുകളിലുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുകയും വേണം. ലിസ്‌റ്റുകളെല്ലാം പ്രോസ്‌പെക്‌ടസിൽ ഉണ്ടെന്നു പറഞ്ഞിട്ടു കാര്യമില്ല. ഇഷ്‌ടമുള്ളവ ശ്രദ്ധയോടെ തിരഞ്ഞെടുത്ത് മുൻഗണനാക്രമത്തിലടുക്കിയിട്ടു വേണം അപക്ഷയിൽ 24–ാം കോളത്തിലെ പട്ടിക പൂരിപ്പിക്കുന്നത്.

അപേക്ഷാ സമർപ്പണത്തിൽ വീഴ്‌ച വന്നാൽ അതു തിരുത്താൻ അവസരം നൽകും. അതും കൂടി കരുതിയാണ് ട്രയൽ അലോട്‌മെന്റ് 21ന് വെബ് സൈറ്റിൽ പ്രസിദ്ധപ്പെടുത്തുന്നത്. നാം വരുത്തിയ തെറ്റു കാരണം, ഉദ്ദേശിക്കാത്ത ഏതെങ്കിലും ഓപ്‌ഷനിൽ കടന്നെത്തി, ഇഷ്ടപ്പെടാത്ത സ്‌കൂളിലോ കോംബിനേഷനിലോ അലോട്‌മെന്റ് വന്നെന്നു കണ്ടാൽ, ലോഗിൻ വഴി ഈ ഘട്ടത്തിൽ പിശകു തിരുത്താൻ സമയം തരും. നിർദിഷ്ട സമയത്ത് തിരുത്തിക്കൊള്ളണം.

തുടർന്ന് 3 അലോട്മെന്റുകളടങ്ങുന്ന ‘മുഖ്യ അലോട്‌മെന്റ്’ നടത്തും. ഇതു കഴിഞ്ഞ് സപ്ലിമെന്ററി അലോട്‌മെന്റുണ്ട്. ഇതിനുള്ള ഒഴിവുകൾ വെബ് സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. അപേക്ഷിച്ചിട്ട് മുഖ്യ അലോട്മെന്റിൽ ഒന്നും കിട്ടാത്തവർ ഈ ഘട്ടത്തിൽ ഓപ്ഷനുകൾ ബുദ്ധിപൂർവം മാറ്റി അപേക്ഷ പുതുക്കണം. മുൻപ് അപേക്ഷിക്കാത്തവർക്കും മുഖ്യ അപേക്ഷാ സമർപ്പണത്തിനു ശേഷം യോഗ്യത നേടിയവർക്കും സ്‌കൂൾ തല സിബിഎസ്‌ഇക്കാർക്കും ഈ സമയത്ത് അപേക്ഷ നൽകാം.

ആദ്യ അലോട്‌മെന്റിൽത്തന്നെ ഏറ്റവും ഇഷ്‌ടപ്പെട്ട സ്‌കൂളും കോംബിനേഷനും കിട്ടിയവർക്ക് സർട്ടിഫിക്കറ്റുകൾ നൽകി, ഫീസടച്ച് സ്‌ഥിരം പ്രവേശനം നേടാം. പക്ഷേ, പലർക്കും ഫോമിൽ എഴുതിക്കൊടുത്ത മുൻഗണനാക്രമത്തിൽ, താഴെയുള്ളതാവും കിട്ടിയത്. പിന്നീട് ഒഴിവു വന്ന് മാറണമെന്നാണ് ആഗ്രഹമെങ്കിൽ, രേഖകൾ സ്കൂളിൽ ഏൽപ്പിച്ച് താൽക്കാലിക പ്രവേശനം മതിയെന്നു വയ്ക്കാം. ഫീസ് അടയ്‌ക്കേണ്ട. കാത്തിരുന്ന് ഇഷ്‌ടപ്പെട്ട മാറ്റം കിട്ടിയാൽ, അതനുസരിച്ച് പുതിയതിലേക്കു പോയി സ്‌ഥിരം പ്രവേശനം വാങ്ങാം. മുഖ്യ അലോട്മെന്റ് കഴിയുന്നതിനു മുൻപ് പ്രവേശനം സ്ഥിരമാക്കിക്കൊള്ളണം. അലോട്‌മെന്റ് കിട്ടിയവർ നിശ്ചിത സമയത്തിനകം ഫീസടച്ചു ചേരാതിരുന്നാൽ പ്രവേശന ചാൻസ് നഷ്‌ടപ്പെടും. അവരുടെ പേരു നീക്കം ചെയ്യും. പിന്നീട് പരിഗണിക്കുകയേയില്ല.

ഏതെങ്കിലും ഘട്ടത്തിൽ താൽക്കാലികത്തെ സ്‌ഥിരമാക്കിക്കളയാമെന്നു തോന്നിയാൽ ഫീസടച്ചു ചേരുക. നേരത്തേ സമർപ്പിച്ച ഉയർന്ന ഓപ്‌ഷനുകൾ എല്ലാമോ, അവയിൽനിന്നു തിരഞ്ഞെടുത്തവ മാത്രമോ റദ്ദ് ചെയ്യണമെന്ന് പ്രിൻസിപ്പലിന് എഴുതിക്കൊടുക്കണം. ഇങ്ങനെ റദ്ദ് ചെയ്യിക്കാത്ത പക്ഷം പിന്നീട് നിലവിലുള്ള ഉയർന്ന ഓപ്‌ഷനുകളിൽ ഒഴിവു വന്നാൽ അവയിലേക്ക് നിങ്ങളെ നിർബന്ധിച്ചു മാറ്റും.

ഒന്നിലേറെ ജില്ലകളിലേക്ക് അപേക്ഷിച്ച കുട്ടിക്ക് എല്ലായിടത്തും ഒരുമിച്ച് അലോട്മെന്റ് കിട്ടി, ഏതെങ്കിലുമൊരു ജില്ലയിൽ പ്രവേശിക്കുന്നതോടെ മറ്റു ജില്ലയിലെ ഓപ്‌ഷനുകൾ സ്വയം റദ്ദാകും. ഒരു ജില്ലയിൽ മാത്രമാണ് ആദ്യം പ്രവേശനം കിട്ടുന്നതെങ്കിൽ, തുടർന്നു മറ്റൊരു ജില്ലയിൽ അവസരം കിട്ടിയാൽ അങ്ങോട്ടു പോകാം.

ട്രയൽ അലോട്‌മെന്റ് – 21ന്. ആദ്യ അലോട്‌മെന്റ് – 27ന്. മുഖ്യ അലോട്‌മെന്റ് – ഓഗസ്റ്റ് 11 വരെ. ക്ലാസ് തുടങ്ങുന്നത് ഓഗസ്റ്റ് 17. പക്ഷേ, സപ്ലിമെന്ററിയടക്കം പ്രവേശനം സെപ്റ്റംബർ 30 വരെ തുടരും. സ്പോർട്സ് / കമ്യൂണിറ്റി / മാനേജ്മെന്റ് / അൺ–എയ്ഡഡ് ക്വോട്ട പ്രവേശനത്തീയതികൾ പ്രോസ്പെക്ടസിലുണ്ട്. സംശയപരിഹാരത്തിനു ഹെൽപ് ഡെസ്കിനെ സമീപിക്കാം.

ഇവ ശ്രദ്ധിക്കുക:

• പ്രവേശനനടപടികൾ ഓൺലൈനിൽ. സാധാരണഗതിയിൽ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടതില്ല.

• പ്രവേശനത്തിന് ഒടിപി – പാസ്‌വേഡ് – കാൻഡിഡേറ്റ് ലോഗിൻ രീതി.

•അപേക്ഷാഫീ 25 രൂപ അപേക്ഷ നൽകുമ്പോൾ അടയ്ക്കേണ്ടതില്ല, പ്രവേശന സമയത്ത് നൽകിയാൽ മതി.

• അപേക്ഷയുടെ പ്രിന്റ് വെരിഫിക്കേഷനു സ്കൂളിൽ നൽകേണ്ടതില്ല.

• മുഖ്യ അലോട്മെന്റ് പ്രക്രിയയിൽ ഇത്തവണ 2 നു പകരം 3 അലോട്മെന്റ്‌.

• നീന്തൽ അറിയുന്നവർക്ക് ബോണസ് പോയിന്റില്ല.

• സിബിഎസ്ഇ സ്റ്റാൻഡേഡ് ലവൽ മാത്‌സ് ജയിച്ചവരെ മാത്രമേ മാത്‌സ് അടങ്ങിയ കോംബിനേഷനുകളിലേക്കു പരിഗണിക്കൂ. ബേസിക്കുകാർക്ക് മറ്റു കോംബിനേഷനുക‍ളിലേക്ക് അപേക്ഷിക്കാം.

ഫോമിന്റെ പകർപ്പെടുത്ത് അതിൽ പൂരിപ്പിച്ച്, എല്ലാം ശരിയെന്ന് ഉറപ്പുവരുത്തിയിട്ട് ഫോമിൽ പകർത്തുന്നതു നന്ന്. ഓപ്‌ഷനുകൾ തീരുമാനിക്കുന്നതിനു മുൻപ് ഇതേപ്പറ്റി ധാരണയുള്ള മുതിർന്നവരോടും ചർച്ചചെയ്യുക. പ്ലസ് വൺ പഠനമാർഗം ജീവിതത്തിന്റെ വഴി തിരിയുന്ന ഘട്ടമാണ്. ഹ്യുമാനിറ്റീസോ കൊമേഴ്‌സോ എടുക്കുന്നവർക്ക് സയൻസ്, എൻജിനീയറിങ്, ടെക്നോളജി, ബയോളജി, മെഡിക്കൽ, അഗ്രികൾചറൽ മേഖലകളിലേക്ക് ഒരിക്കലും കടക്കാൻ കഴിയില്ലെന്ന് ഓർക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button