തിരുവനന്തപുരം: പ്രമുഖ ഉപഭോക്തൃ സംരക്ഷണ പ്രവര്‍ത്തകനും പൊതുപ്രവര്‍ത്തകനുമായ ഡിജോ കാപ്പന്‍ (72) അന്തരിച്ചു. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ക്കായി ദശാബ്ദങ്ങളോളം നിയമപോരാട്ടം നടത്തിയ അദ്ദേഹം, പൊതുസമൂഹത്തെ ബാധിക്കുന്ന ഒട്ടേറെ വിഷയങ്ങളില്‍ കോടതിയുടെ ഇടപെടല്‍ ഉറപ്പാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. പാതയോരങ്ങളിലെ പൊതുയോഗങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതിയുടെ ചരിത്രപ്രധാനമായ വിധിക്ക് പിന്നില്‍ ഡിജോ കാപ്പന്റെ നിയമപോരാട്ടമായിരുന്നു.
പാലായിലെ പ്രമുഖമായ കാപ്പന്‍ കുടുംബാംഗമായ അദ്ദേഹം പരേതനായ ചെറിയാന്‍ ജെ. കാപ്പന്റെ മകനും മാണി സി. കാപ്പന്‍ എം.എല്‍.എയുടെ സഹോദരനുമാണ്. കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസുമായുണ്ടായിരുന്ന ആത്മബന്ധം രാഷ്ട്രീയ കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. തന്റെ അന്ത്യകര്‍മ്മങ്ങളെക്കുറിച്ചുള്ള പി.ടി. തോമസിന്റെ വില്‍പ്പത്രം ലോകത്തെ അറിയിച്ചത് ഡിജോ കാപ്പനായിരുന്നു. കാറപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്നു.
റെയില്‍വേ യാത്രാക്ലേശം, വൈദ്യുത നിരക്ക് വര്‍ദ്ധന, ഗുണനിലവാരമില്ലാത്ത ഉല്‍പ്പന്നങ്ങളുടെ വിപണനം തുടങ്ങി സാധാരണക്കാരനെ ബാധിക്കുന്ന വിഷയങ്ങളില്‍ ഡിജോ കാപ്പന്റെ ഇടപെടലുകള്‍ എപ്പോഴും ശ്രദ്ധേയമായിരുന്നു. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള സര്‍വ്വകലാശാല മുന്‍ രജിസ്ട്രാര്‍ ഡോ. മിനി കാപ്പനാണ് ഭാര്യ.
Prominent consumer rights activist and public figure Dijo Kappan passed away at the age of 72 in Thiruvananthapuram. He was instrumental in several landmark legal battles, including the High Court verdict banning public meetings on roadsides. Throughout his career, he remained a steadfast advocate for consumer protection and public welfare issues across Kerala.

