കോട്ടയം: വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ദേഹത്ത് പെട്രോളൊഴിച്ച് കോൺഗ്രസ് പ്രവർത്തകന്റെ വേറിട്ട സമരം. കോട്ടയം കുറുപ്പുംതറയിലാണ് കോൺഗ്രസ് പ്രവർത്തകൻ ഫ്രാൻസിസിന്റെ വേറിട്ട പ്രതിഷേധം. ഗുഡ്സ് ഓട്ടോ വാഹനത്തിന് മുകളിൽ കയറി പെട്രോൾ ദേഹത്ത് ഒഴിച്ച് ലൈറ്ററുമായി നിന്നായിരുന്നു ഫ്രാൻസിസിന്റെ പ്രതിഷേധം. സംഭവത്തിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് ഫ്രാൻസിസിനെ അനുനയിപ്പിച്ച് കസ്റ്റഡിയിൽ എടുത്തു.
‘വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം. ഞങ്ങൾ വോട്ട് ചെയ്തത് അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാൻ വേണ്ടിയാണ്. അദ്ദേഹത്തെ മാറ്റിനിർത്തിക്കൊണ്ടുള്ള നടപടികൾക്കെതിരെ സാധാരണക്കാരനായ കോൺഗ്രസുകാരന്റെ സമരമുഖമാണിത്’ എന്നാണ് ഫ്രാൻസിസ് ദേഹത്ത് പെട്രോളൊഴിച്ച് വിളിച്ച് പറഞ്ഞത്. കോൺഗ്രസിന്റെ സജീവ പ്രവർത്തകനാണ് ഇയാളെന്നാണ് വിവരം. ഒന്നര ലിറ്ററോളം കൊള്ളുന്ന കുപ്പിയിൽ പെട്രോളുമായി എത്തിയ ഇയാൾ പകുതിയോളം ദേഹത്ത് ഒഴിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ അടുത്തെത്തിയാൽ ലൈറ്റർ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പത്ത് മിനിറ്റോളം സമരം തുടർന്നത്.
കെപിസിസി ആസ്ഥാനത്ത് സ്ഥാപിച്ച കെ.സി വേണുഗോപാലിനെ അനുകൂലിച്ചുകൊണ്ടുള്ള ഫ്‌ളെക്‌സ് ബോർഡിൽ കരിഓയിൽ ഒഴിച്ച് വികൃതമാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം ഈ ഫ്ലക്സിൽ ഒരുവിഭാഗം പാലഭിഷേകവും നടത്തിയിരുന്നു. ആലുവയിൽ വി.ഡി സതീശൻ അനുകൂലികൾ വാഹനത്തിൽ പ്രകടനം നടത്തി. കഴിഞ്ഞ ദിവസം വി.ഡി. സതീശനുവേണ്ടി എരുമേലി പമ്പാവാലിയിൽ പ്രവർത്തകർ പന്തംകൊളുത്തി പ്രകടനം നടത്തിയിരുന്നു. സെക്രട്ടേറിയറ്റിന് മുമ്പിൽ കെ.സിയുടെ മുമ്പിലും തൊട്ടടുത്തായി വി.ഡി. സതീശന്റെ ഫ്ലക്സും ഉയർന്നിട്ടുണ്ട്. ഇത്തരത്തിൽ നിരവധിയിടങ്ങളിൽ ഫ്ലക്സ് യുദ്ധങ്ങളും നടക്കുന്നുണ്ട്.
ഇതിനിടെ, വിഡി സതീശനെ അനുകൂലിച്ച് പ്രകടനം നടത്തിയ സംഭവത്തിൽ നടപടിയെടുത്ത് ഇടുക്കി ഡിസിസി. നാല് പേർക്കെതിരെയാണ് നടപടി. ഇവരെ പദവികളിൽ നിന്ന് നീക്കം ചെയ്‌തെന്ന് ഡിസിസി അറിയിച്ചു.യുഡിഎഫിന്റെ ഉജ്ജ്വല വിജയം ആഘോഷിക്കേണ്ട സമയത്ത് പാർട്ടിയിലെ ആഭ്യന്തര തർക്കം പരസ്യമായ പ്രതിഷേധങ്ങളിലേക്കും ആത്മഹത്യാ ഭീഷണികളിലേക്കും നീങ്ങുന്നത് ഹൈക്കമാൻഡിന് വലിയ തലവേദനയാകുന്നുണ്ട്.
English Summary
Intense drama unfolded in Kottayam’s Kuruppumthara as a Congress worker named Francis threatened self-immolation by pouring petrol on himself, demanding V.D. Satheesan be named Chief Minister. Climbing atop his goods auto, Francis held a lighter and warned police to stay back while shouting slogans for Satheesan. Meanwhile, “poster wars” escalated across Kerala; black oil was smeared on K.C. Venugopal’s flex boards at KPCC HQ, following milk-pouring ceremonies by his supporters. Rallies for Satheesan were reported in Aluva and Erumely as the party’s internal leadership struggle spills onto the streets.


