ജഗദീഷ് ഷെട്ടാറിനെ കോൺഗ്രസ് കൈവിടില്ല; എംഎൽസിയാക്കി മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കും

ബെംഗളൂരു: ബിജെപി വിട്ടു കോൺഗ്രസിലെത്തിയ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിന് പ്രധാനപദവി നൽകാൻ കോൺഗ്രസ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഹുബ്ബള്ളി ധാർവാഡ് സെൻട്രൽ സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച ഷെട്ടാർ പരാജയപ്പെട്ടിരുന്നു. ഷെട്ടാറിൻ്റെ കോൺഗ്രസ് പ്രവേശനം പാർട്ടിക്ക് നേട്ടമുണ്ടാക്കിയെന്നു വിലയിരുത്തിയാണ് അദ്ദേഹത്തിന് പ്രധാനപദവി നൽകാൻ കോൺഗ്രസ് ഒരുങ്ങുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് കൂടി മുന്നിൽക്കണ്ടാണ് ലിംഗായത്ത് വിഭാഗത്തിലെ പ്രമുഖനായ ഷെട്ടാറിന് കോൺഗ്രസ് പരിഗണന നൽകുന്നത്.

ജഗദീഷ് ഷെട്ടാറിനെ നിയമസഭാ കൗൺസിലിൽ ഉൾപ്പെടുത്തി മന്ത്രിസ്ഥാനം നൽകിയേക്കുമെന്നാണ് സൂചനയെന്ന് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ചു ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഇതുസംബന്ധിച്ച് ഉടൻ തീരുമാനം ഉണ്ടായേക്കില്ല. എന്നാൽ ഉറപ്പായും മന്ത്രിസ്ഥാനം നൽകിയേക്കുമെന്നും അദ്ദേഹത്തിൻ്റെ പ്രവർത്തിപരിചയം പാർട്ടി പ്രയോജനപ്പെടുത്തുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ടൈംസ് ഓഫ് ഇന്ത്യയോടു പറഞ്ഞു.

കർണാടകയിൽ ബിജെപിയ്ക്ക് പാളിയതെവിടെ?
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നിഷേധിച്ചതോടെയാണ് 67 കാരനായ ഷെട്ടാ‍ർ പാർട്ടി വിട്ടത്. തുടർന്ന് കോൺഗ്രസിൽ ചേർന്ന അദ്ദേഹം സ്വന്തം മണ്ഡലമായ ഹുബ്ബള്ളി ധാർവാഡ് സെൻട്രലിൽനിന്ന് കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുകയായിരുന്നു.

പ്രചാരണത്തിലുടനീളം തനിക്ക് സീറ്റ് നിഷേധിച്ച ബിജെപി നേതൃത്വത്തെ ഷെട്ടാ‍ർ രൂക്ഷമായി വിമർശിച്ചിരുന്നു. ബിജെപിയുടെ ബ്രാഹ്മണ മുഖങ്ങളായ സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ്, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി എന്നിവ‍ർ ലിംഗായത്ത് നേതാക്കളെ ഒതുക്കാൻ ശ്രമിക്കുകയാണെന്നു ഷെട്ടാർ ആരോപിച്ചത് ലിംഗായത്ത് വിഭാഗത്തിലും ചർച്ചയ്ക്ക് ഇടയാക്കി.

ഹുബ്ബള്ളി- ധാർവാഡ് സെൻട്രലിൽ ആറു തവണ എംഎൽഎയായ ഷെട്ടാറിന് ഇക്കുറിയുണ്ടായ തോൽവി കനത്ത തിരിച്ചടിയായി. ബിജെപി സ്ഥാനാർഥി മഹേഷ് തെങ്കിനകൈയോട് 34289 വോട്ടുകൾക്കാണ് ഷെട്ടാറിൻ്റെ പരാജയം. മഹേഷ് തെങ്കിനകൈ 95064 വോട്ട് നേടിയപ്പോൾ ഷെട്ടാ‍റിന് 60775 വോട്ടുകളാണ് നേടാനായത്. 2018 ൽ ഹുബ്ബള്ളിയിൽനിന്ന് 75,794 വോട്ടു നേടിയായിരുന്നു ഷെട്ടാറിൻ്റെ വിജയം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News