തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യമായാണ് പരാതി ലഭിക്കുന്നതെന്ന കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ വാദം തെറ്റ്. രാഹുലിനെതിരായി ആദ്യമായി രേഖാമൂലം പരാതി നൽകിയ യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനും പ്രതിപക്ഷ നേതാവ് വിഡി സതീശനും രാഹുൽ ഗാന്ധിക്കും പരാതിയുടെ പകർപ്പ് മെയിൽ ചെയ്തിരുന്നുവെന്ന് റിപ്പോർട്ട്.
നവംബർ 28 ന് ഉച്ചകഴിഞ്ഞാണ് അതിജീവിത രാഹുലിനെതിരായി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. പിന്നാലെ 3.15ഓടെ ഈ പരാതിയുടെ പകർപ്പ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനുൾപ്പെടെ മെയിൽ ചെയ്തിരുന്നു. എന്നാൽ പരാതി ലഭിച്ച വിവരം കോൺഗ്രസ് നേതൃത്വം മറച്ചുവെച്ചുവെന്നാണ് വിമർശനം. ഇതുവരെയും രാഹുലിനെതിരെ കെപിസിസിക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും ബെംഗളൂരു സ്വദേശിനി നൽകിയ പരാതിയാണ് ആദ്യമായി രാഹുലിനെതിരെ ലഭിച്ചതെന്നുമായിരുന്നു സണ്ണി ജോസഫിന്റെ വാദം. ഇത് തെറ്റാണെന്നും പരാതി ലഭിച്ച വിവരം നേതൃത്വം മറച്ചുവെച്ചുവെന്നും തെളിയിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
അതേസമയം, രാഹുൽ ക്രൂരമായി പീഡിപ്പിച്ചുവെന്ന് കോൺഗ്രസ് നേതൃത്വത്തിന് ഇമെയിൽ മുഖേന ലഭിച്ച പരാതി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.


