News

കോണ്‍ഗ്രസ് നേതാക്കളുടെ അക്കൗണ്ടുകള്‍ക്കെതിരെ ഫേസ്ബുക്കും നടപടി സ്വീകരിച്ചേക്കും

ന്യൂഡല്‍ഹി: ട്വിറ്ററിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കളുടെ അക്കൗണ്ടുകള്‍ക്ക് എതിരെ ഫേസ്ബുക്കും നടപടി സ്വീകരിച്ചേക്കുമെന്ന് സൂചന. രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളുടെ ഫേസ്ബുക്ക് പേജാകും നടപടിക്ക് വിധേയമാകുക. ഉചിതനടപടി സ്വീകരിക്കണം എന്ന് ദേശിയ ബാലാവകാശകമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ തിരിച്ചറിയുന്ന വിധത്തില്‍ മാതാപിതാക്കളുടെ ചിത്രം രാഹുല്‍ പ്രസിദ്ധീകരിച്ചതിനെതിരെയാണ് നടപടി.

നേരത്തെ, രാഹുല്‍ ഗാന്ധിയുടേയും കെ സി വേണുഗോപാലിന്റേയും അക്കൗണ്ടുകള്‍ക്കെതിരെ ട്വിറ്റര്‍ നടപടിയെടുത്തിരുന്നു. ഇതിന് പിന്നാലെ ഇരുപതോളം കോണ്‍ഗ്രസ് നേതാക്കളുടേയും, പാര്‍ട്ടിയുടെ ഔദ്യോഗിക ഹാന്‍ഡിലുകളായ ഏഴ് അക്കൗണ്ടുകള്‍ക്കെതിരെയും ട്വിറ്റര്‍ നടപടി സ്വീകരിച്ചിരുന്നു.

രണ്‍ദീപ് സുര്‍ജേവാല, അജയ് മഖന്‍, മാണിക്കം ടാഗോര്‍, സുശ്മിത ദേവ്, ജിതേന്ദ്ര സിംഗ് ആല്‍വര്‍, മദന്‍ മോഹന്‍ ഝാ, പവന്‍ ഖേര ഉള്‍പ്പെടെ 23 കോണ്‍ഗ്രസ് നേതാക്കളുടെ അക്കൗണ്ടുകളാണ് ഇതോടെ പ്രവര്‍ത്തന രഹിതമായത്. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, അടക്കമുള്ള സംസ്ഥാന ഘടകങ്ങളുടെ ഹാന്‍ഡിലുകള്‍ ഉള്‍പ്പെടെ ഏഴ് അക്കൗണ്ടുകള്‍ക്കെതിരെയും ട്വിറ്റര്‍ നടപടി സ്വീകരിച്ചു.

വിഷയത്തില്‍ തര്‍ക്കത്തിനില്ലെന്നും നിയമപരമയ നടപടിയാണ് സ്വീകരിച്ചതെന്നുമാണ് ട്വിറ്ററിന്റെ വിശദികരണം. എന്നാല്‍, എതിര്‍ ശബ്ദങ്ങള്‍ക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ട്വിറ്റര്‍ എന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button