കീഴടങ്ങാൻ കൂടുതൽ സമയം വേണമെന്ന ആവശ്യം പരിഗണിച്ചില്ല; സിദ്ദു കോടതിയിൽ കീഴടങ്ങി

യൂഡല്‍ഹി: റോഡിലെ അടിപിടിയില്‍ ഒരാള്‍ കൊല്ലപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദു കീഴടങ്ങി. പട്യാല സെഷൻസ് കോടതിയിലെത്തിയാണ് കീഴടങ്ങിയത്.

റോഡിലെ അടിപിടിയില്‍ ഒരാള്‍ കൊല്ലപ്പെട്ട കേസില്‍ സുപ്രീം കോടതി ഇന്നലെ സിദ്ദുവിന് ഒരു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. എന്നാൽ തന്റെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി കീഴടങ്ങാൻ കൂടുതൽ സമയം വേണമെന്നാവശ്യപ്പെട്ട് സിദ്ദു സുപ്രീം കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ആവശ്യം അടിയന്തരമായി പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ച് വിസമ്മതിക്കുകയായിരുന്നു. തുടർന്നായിരുന്നു സിദ്ദു പട്യാല സെഷൻസ് കോടതിയിലെത്തി കീഴടങ്ങിയത്.

34 വര്‍ഷം മുമ്പ് നടന്ന സംഭവത്തിലാണ് ശിക്ഷ. വാക്കേറ്റത്തിനും അടിപിടിക്കുമൊടുവില്‍ 65 കാരനായ ഗുര്‍ണാം സിങ് മരിച്ച കേസിലാണ് സിദ്ദുവിനെ സുപ്രീംകോടതി ശിക്ഷിച്ചത്. വാക്കേറ്റത്തിനൊടുവില്‍ ഗുർണാം സിങ്ങിന്റെ തലയില്‍ സിദ്ദു അടിച്ചെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് കേസ്‌.

ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, സഞ്ജയ് കിഷന്‍ കൗള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. പട്യാലയില്‍ 1988 ഡിംസബര്‍ 27ന് ഉച്ചയ്ക്കു വാഹനം നടുറോഡില്‍ പാര്‍ക്ക് ചെയ്ത സിദ്ദുവിനെ മറ്റൊരു വാഹനത്തില്‍ വന്ന ഗുര്‍ണാം സിങ് ചോദ്യം ചെയ്യുകയും തുടര്‍ന്ന് അടിപിടിയുണ്ടാവുകയും ചെയ്തു. പരുക്കേറ്റ ഗുര്‍ണാം സിങ് ആശുപത്രിയില്‍ വെച്ച് മരിക്കുകയും ചെയ്തിരുന്നു. പഞ്ചാബ് ഹരിയാന ഹൈക്കോടതി മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കു 3 വര്‍ഷം തടവിനു വിധിച്ചെങ്കിലും 2018ല്‍ സുപ്രീം കോടതി ശിക്ഷ 1,000 രൂപ പിഴയിലൊതുക്കി.

മരിച്ചയാളുടെ ബന്ധുക്കള്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയിലാണ് സുപ്രീം കോടതി ഒരു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News