ശബരിനാഥൻ മേയർ സ്ഥാനാർത്ഥി, തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തും മുന്നേ സ്ഥാനാര്‍ഥി പട്ടികയുമായി കോണ്‍ഗ്രസ്. തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള ആദ്യ ഘട്ട സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തി. മുന്‍ എംഎല്‍എ ശബരിനാഥനാണ് മേയര്‍ സ്ഥാനാര്‍ഥി. ശബരിനാഥന്‍ കവടിയാറില്‍ മത്സരിക്കും. ഇതടക്കം 48 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ഘടകകക്ഷികളുമായി ആലോചിച്ച് ബാക്കി സീറ്റുകളിലെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിടുമെന്ന് കെ.മുരളീധരന്‍ പറഞ്ഞു.

കെ.മുരളീധരന്റെയും വി.എസ്.ശിവകുമാറിന്റെയും നേതൃത്വത്തിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. 10ല്‍ നിന്ന് 51 ആക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് മുരളീധരന്‍ പറഞ്ഞു.

കെ എസ് യു ജില്ലാ വൈസ് പ്രസിഡണ്ട് വൈഷ്ണ സുരേഷ് മുട്ടട വാര്‍ഡില്‍ മത്സരിക്കും. സിപിഎം സിറ്റിങ് സീറ്റാണിത്. തിരുവനന്തപുരം ഗവ.വനിതാ കോളജിലെ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റായിരുന്ന വൈഷ്ണ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർപേഴ്സൺ സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.

കോണ്‍ഗ്രസ് സീനിയര്‍ അംഗം ജോണ്‍സണ്‍ ജോസഫ് ഉള്ളൂരില്‍ മത്സരിക്കും.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിച്ചെടുക്കുക എന്നത് കോണ്‍ഗ്രസിന് വലിയ പ്രധാന്യമുള്ള ഒന്നാണ്. നാല് നിയമസഭാ മണ്ഡലങ്ങളില്‍ ഇതിന്റെ പരിധിയില്‍ വരുന്നുണ്ടെന്നും കെ.എസ്.ശബരിനാഥനെ മത്സരപ്പിക്കുന്നതിന് പിന്നിലെ കാരണമായി കെ.മുരളീധരന്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് കോര്‍പ്പറേഷനിലെ വിജയം ആക്കംകൂട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2020-ല്‍ യുഡിഎഫിന് 10 സീറ്റില്‍ മാത്രമാണ് ജയിക്കാനായിരുന്നത്. 51 സീറ്റ് പിടിച്ച എല്‍ഡിഎഫാണ് നിലവില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരിക്കുന്നത്. 34 സീറ്റുള്ള എന്‍ഡിഎയാണ് പ്രതിപക്ഷം. മറ്റുള്ളവര്‍ക്ക് അഞ്ച് സീറ്റുകളും ലഭിച്ചു.

കെ.മുരളീധരനാണ് തിരുവനന്തപുരം കോര്‍പറേഷന്റെ ചുമതല. അദ്ദേഹം നയിക്കുന്ന വാഹചനപ്രചാരണ ജാഥ തിങ്കളാഴ്ച ആരംഭിക്കം. തിരുവനന്തപുരം കോര്‍പ്പറേഷനിലുള്ള ബിജെപി അപ്രമാദിത്വം അവസാനിപ്പിക്കാന്‍ കൂടിയാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. എഐസിസിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് ശബരി ഉള്‍പ്പടെയുള്ളവര്‍ തദ്ദേശത്തിരഞ്ഞെടുപ്പിന് തയാറെടുക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News