കുടുംബപ്രശ്നം പരിഹരിക്കുന്നതിനിടെ സംഘർഷം; മധ്യസ്ഥതക്കെത്തിയ രണ്ടുപേർക്ക് വെട്ടേറ്റു,പ്രതി ഒളിവിൽ

തിരുവനന്തപുരം: പോത്തൻകോട് കുടുംബവഴക്കിനിടെ രണ്ട് പേർക്ക് വെട്ടേറ്റു. പോത്തൻകോട് പന്തലക്കോട് സ്വദേശികളായ രാജേഷ്, മഹേഷ് എന്നിവർക്കാണ് വെട്ടേറ്റത്. വെട്ടേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ചാരുംമൂട് സ്വദേശി കൊച്ചുമോനാണ് വെട്ടിയത്. സംഭവത്തിന് ശേഷം കൊച്ചുമോൻ ഒളിവിൽ പോയി. 

കുടുംബപ്രശ്നം സംസാരിക്കുന്നതിനിടയിൽ വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. കൊച്ചുമോൻ്റെ അമ്മാവൻ്റെ മകളുടെ ഭർത്താവ് ശരത്തിൻ്റെ ബന്ധുക്കളാണ് വെട്ടേറ്റവർ. കുടുംബ പ്രശ്നം സംസാരിക്കുന്നതിനിടയിൽ കൊച്ചുമോനെ പന്തലക്കോട് നിന്ന് എത്തിയ ശരത്ത്, രാജേഷ്, മഹേഷ് എന്നിവർ ചേർന്ന് മർദ്ദിക്കുകയായിരുന്നു. ഇതിനിടയിൽ കയ്യിൽ കത്തി കരുതിയിരുന്ന കൊച്ചുമോൻ മൂന്നു പേരെയും വെട്ടി. ആക്രമണത്തിൽ പരിക്കേറ്റ രാജേഷിനെയും, മഹേഷിനെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോത്തൻകോട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News