കോടതിയലക്ഷ്യക്കേസ്; വിഫോർ കൊച്ചി നേതാവ് നിപുണ്‍ ചെറിയാന് അറസ്റ്റ് വാറണ്ട്

കൊച്ചി: കോടതിയലക്ഷ്യക്കേസിൽ വിഫോർ കൊച്ചി നേതാവ് നിപുണ്‍ ചെറിയാന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. തുടർച്ചയായി ആവശ്യപ്പെട്ടിട്ടും കോടതിയില്‍ നേരിട്ട് ഹാജരാക്കാത്തതിനാണ് നടപടി. ഇന്ന് ഹാജരാകണമെന്ന് നിപുൺ ചെറിയാന് കോടതി അന്ത്യശാസനം നൽകിയിരുന്നു. എന്നിട്ടും ഹാജരാക്കാത്തതിനാലാണ് കോടതി അറസ്റ്റ് വാറണ്ട് ഇറക്കിയത്.

കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രസംഗം നടത്തി ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തുവെന്ന പേരില്‍ നിപുണിനെതിരെ കോടതി അലക്ഷ്യ ക്രിമിനല്‍ കേസിന് കോടതി സ്വമേധയാ കേസെടുത്തിരുന്നു. വി4 കൊച്ചിയുടെ പേജിലാണ് കോടതി നടപടികളില്‍ ഇടപെടുന്നതുള്‍പ്പെടെയുളള പ്രസംഗം നടത്തി നിപുണ്‍ പോസ്ററ് ചെയ്തത്.

കഴിഞ്ഞ ദിവസം നിപുണ്‍ കോടതിയില്‍ ഹാജരാകാന്‍ എത്തിയിരുന്നെങ്കിലും ഒപ്പമുള്ള പാര്‍ട്ടി പ്രവര്‍ത്തകരേയും ഹൈക്കോടതി കെട്ടിടത്തില്‍ പ്രവേശിപ്പിക്കണമെന്ന് നിപുണ്‍ നിര്‍ബന്ധം പിടിച്ചു. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ ഇതനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി സെക്യൂരിറ്റി ഓഫീസര്‍ അറിയിച്ചു.

കോടതിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കോടതി മുറി വരെ കൂടെ വരുമെന്നും മതിയായ സുരക്ഷ നല്‍കുമെന്നും വ്യക്തമാക്കിയെങ്കിലും അത് സ്വീകരക്കാന്‍ നിപുണ്‍ തയ്യാറായിരുന്നില്ല. ഗുരുതരമായ കോടതിയലക്ഷ്യ കേസില്‍ പ്രതിയാണ് നിപുണെന്നും നിശ്ചയിച്ച ദിവസം ഹാജരാകാതിരുന്നത് ഗൗരവകരമായി കാണുന്നുവെന്നും കേസ് പരിഗണിച്ച ദിവസം ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി പി മുഹമ്മദ് നിയാസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News