37 C
Kottayam
Tuesday, April 23, 2024

ആംബുലൻസിൽ രോഗി ഓക്‌സിജൻ കിട്ടാതെ മരിച്ചതായി പരാതി; ആരോപണം തള്ളി ഡ്രൈവർ,കേസെടുത്ത് പോലീസ്,അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി

Must read

തിരുവല്ല: തിരുവല്ല താലൂക്ക് ആശുപത്രിയില്‍നിന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്ത രോഗി ആംബുലന്‍സില്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചതായി പരാതി. പടിഞ്ഞാറേ വെണ്‍പാല, പുത്തന്‍തുണ്ടിയില്‍ വീട്ടില്‍ രാജന്‍ (65)ആണ് മരിച്ചത്. ഇന്നലെ രാത്രിയില്‍ തിരുവല്ലയില്‍ നിന്ന് ആലപ്പുഴയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം.

ഞായറാഴ്ച രാത്രി 12 മണിയോടെ വീട്ടില്‍വെച്ച് രാജന് ശ്വാസതടസം അനുഭവപ്പെട്ടു. തുടര്‍ന്ന് ബന്ധുക്കള്‍ അദ്ദേഹത്തെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അവിടെ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. ആരോഗ്യ വകുപ്പിന്റെ തന്നെ ആംബുലന്‍സിലേക്ക് അദ്ദേഹത്തെ മാറ്റി. ഓക്‌സിജന്‍ സപ്പോര്‍ട്ട് ഉണ്ടായിരുന്ന ആംബുലന്‍സിലാണ് രോഗിയെ കിടത്തിയത്.

എന്നാല്‍ യാത്ര പുറപ്പെടും മുമ്പ് ആംബുലന്‍സിന്റെ ഡ്രൈവര്‍ ഓക്‌സിജന്‍ സിലിണ്ടര്‍ മാറ്റിയെന്നാണ് രാജന്റെ മകന്‍ ഗിരീഷ് ആരോപിക്കുന്നത്. മൂന്ന് കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ സിലിണ്ടറിലെ ഓക്‌സിജന്‍ തീര്‍ന്നു. ഈ വിവരം ഡ്രൈവറെ അറിയിച്ചെങ്കിലും വാഹനം നിര്‍ത്താനോ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനോ തയ്യാറായില്ലെന്നാണ് പരാതി.

അതേസമയം ഈ ആരോപണം ആംബുലന്‍സിന്റെ ഡൈവര്‍ ബിനോയ് തള്ളി. അടിസ്ഥാന രഹിതമായ ആരോപണമാണ് രാജന്റെ ബന്ധുക്കള്‍ ഉയര്‍ത്തുന്നതെന്നാണ് ബിനോയുടെ വാദം. ഒന്നരയോടെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ രോഗിയെ എത്തിച്ചുവെന്നും അര മണിക്കൂറിന് ശേഷമുള്ള പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചതെന്നുമാണ് ബിനോയ് പറയുന്നത്.

തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്ത രോഗി ആംബുലൻസിൽ ഓക്സിജൻ കിട്ടാതെ മരിച്ചെന്ന ആരോപണത്തിൽ റിപ്പോർട്ട് തേടി ആരോഗ്യ മന്ത്രി വീണ ജോർജ്.  പത്തനംതിട്ട ജില്ല മെഡിക്കൽ ഓഫിസറോട്  ആണ് റിപ്പോർട്ട് തേടിയത്. അതിനിടെ മരിച്ച പടിഞ്ഞാറെ വെൺപാല സ്വദേശി രാജന്‍റെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ തിരുവല്ല പുളിക്കീഴ് പൊലീസ് രാജന്‍റെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. അസ്വഭാവിക മരണത്തിന് കേസ് എടുത്തതായും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും പുളിക്കീഴ് പൊലീസ് അറിയിച്ചു.

ആംബുലൻസിലെ ഓക്സിജൻ സൈലൻഡറിൽ ഓക്സിജൻ ഇല്ലായിരുന്നു എന്ന് മരിച്ച ആളുടെ സഹോദരന്റെ മകൾ പിങ്കി പറയുന്നു. ഓക്സിജൻ ഇല്ലെന്നറിയിച്ചിട്ടും ആംബുലൻസ് ഡ്രൈവർ മിണ്ടിയില്ല. ശ്വാസം കിട്ടാതെ രോഗിയുടെ നില വഷളായതോടെ വഴിയിലുള്ള ഏതെങ്കിലും ആശുപത്രിയിൽ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ആംബുലൻസ് നിർത്താൻ ഡ്രൈവർ തയാറായില്ല. തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിന്ന് പുറപ്പെട്ട് മൂന്ന് കിലോ മീറ്റർ കഴിഞ്ഞപ്പോൾ തന്നെ രോഗിക്ക് ശ്വാസ തടസം ഉണ്ടായിരുന്നു. രോഗി തന്നെ ഇക്കാര്യം പറഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയപ്പോൾ തന്നെ രോഗി മരിച്ചുവെന്നും വെന്‍റിലേറ്ററിൽ പോലു പ്രവേശിപ്പിക്കാൻ കഴിയില്ലെന്ന് ആലപ്പുഴയിൽ ഡോക്ടർ മാർ പറഞ്ഞുവെന്നും മരിച്ച ആളുടെ സഹോദരന്റെ മകൾ പിങ്കി പറയുന്നു

എന്നാൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ തിരുവല്ല വെൺപാല സ്വദേശി രാജനെ എത്തിച്ചപ്പോൾ ജീവൻ ഉണ്ടായിരുന്നു എന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് സൂപ്രണ്ട് വിശദീകരിക്കുന്നു. രാത്രി 1.10 ന് രാജനെ ആശുപത്രിയിൽ എത്തിച്ചു. 1.40 നാണ് രാജൻ മരിക്കുന്നത്. അതായത്  ആശുപത്രിയിലെത്തിച്ചശേഷം 30 മിനിറ്റിനു ശേഷമാണ് മരണം . മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി എന്നും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് പറഞ്ഞു

ഓക്സിജൻ കിട്ടാതെ രോഗി മരിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമെന്നും രോഗി ഗുരുതരാവസ്ഥയിലായിരുന്നുവെന്നും തിരുവല്ല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ബിജു നെൽസൺ വാർത്താ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ആംബുലൻസിൽ ഓക്സിജൻ ഉണ്ടായിരുന്നുവെന്ന് ആംബുലൻസ് ഡ്രൈവർ ബിജോയിയും പ്രതികരിച്ചിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week