ചെന്നൈ: ആർത്തവത്തെ തുടർന്ന് എട്ടാം ക്ലാസ് വിദ്യാർഥിനിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിപ്പിച്ചതായി പരാതി. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം.
കോയമ്പത്തൂരിലെ ഒരു സ്വകാര്യ സ്കൂളിലാണ് സംഭവം നടന്നതെന്നാണ് വിവരം. എട്ടാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയെ ആർത്തവത്തെ തുടർന്ന് ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിപ്പിക്കുകയായിരുന്നു. കുട്ടിയുടെ അമ്മ ഓടിവന്ന് എന്താണ് സംഭവിച്ചതെന്ന് ചോദിക്കുമ്പോൾ തന്നെ പുറത്ത് ഇരുത്തിയത് പ്രിൻസിപ്പലാണെന്ന് പെൺകുട്ടി പറയുന്ന വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഏപ്രിൽ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. രണ്ടു ദിവസം മുമ്പ് നടന്ന പരീക്ഷയിലും കുട്ടിയെ ഇത്തരത്തിൽ പുറത്തിരുത്തിയതായും വീഡിയോയിൽ പറയുന്നു.
സംഭവത്തെ തുടർന്ന് കോയമ്പത്തൂർ റൂറൽ പോലീസ് അന്വേഷണം ആരംഭിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ (ഡിഇഒ) സ്കൂൾ മാനേജ്മെന്റിന് കാരണം കാണിക്കൽ നോട്ടീസും അയച്ചു. അന്വേഷണ റിപ്പോർട്ട് ലഭിച്ചയുടൻ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്ന് കോയമ്പത്തൂർ ജില്ലാ കളക്ടർ ജി പവൻകുമാർ പറഞ്ഞതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.


