യൂസ്‌ഡ്‌ കാർ തട്ടിപ്പ് കേസ്; പാലാരിവട്ടം എസ്എച്ച്ഒയ്ക്ക് സസ്‌പെൻഷൻ

കൊച്ചി: യൂസ്‌ഡ്‌ കാർ തട്ടിപ്പിൽ കേസെടുക്കാൻ തയ്യാറാകാതിരുന്ന പാലാരിവട്ടം എസ്‌.എച്ച്‌.ഒ. ജോസഫ് സാജനെ അന്വേഷണ വിധേയമായി സസ്‌പെൻഡ്‌ ചെയ്തു. കേസിലെ മുഖ്യ പ്രതിയുമായി പരിചയമുണ്ടായിരുന്നുവെന്നും ഇതേ തുടർന്നാണ്‌ കേസെടുക്കാൻ ഇയാൾ തയ്യാറാകാതിരുന്നതെന്നും ഡി.സി.പി. എസ്‌. ശശിധരന്റെ അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് എ.ഡി.ജി.പി.യുടെതാണ് നടപടി.

പാലാരിവട്ടം എസ്‌.എച്ച്‌.ഒ. കേസെടുക്കാൻ തയ്യാറാകാഞ്ഞതിനെ തുടർന്ന്‌ പരാതിക്കാരൻ ഡി.സി.പി.യെ സമീപിക്കുകയായിരുന്നു. ഡി.സി.പി. പ്രത്യേക അന്വേഷണ സംഘത്തിന്‌ രൂപം നൽകിയാണ്‌ പ്രതികളെ പിടിച്ചത്‌. പാലാരിവട്ടം ആലിൻചുവട്ടിലെ യൂസ്ഡ് കാർ ഷോറൂമിന്റെ മറവിലായിരുന്നു തട്ടിപ്പ്‌.

തിരുവനന്തപുരം സ്വദേശി എസ്‌.എസ്‌. അമലായിരുന്നു ഷോറൂം നടത്തിപ്പുകാരൻ. വിറ്റുതരാമെന്ന ഉറപ്പിൽ കൈക്കലാക്കിയ കാറുകൾ മറിച്ചുവിറ്റ്‌ പണം നൽകാതെ ഉടമകളെ കബളിപ്പിക്കുന്നതായിരുന്നു രീതി.

2021 ഒക്ടോബറിൽ കൊച്ചിയിൽ ഡി.വൈ.എഫ്.ഐ. നേതാവിനെ കഞ്ചാവ് കേസിൽ കുടുക്കിയെന്ന പരാതിയിൽ റെയ്ഡിന് നേതൃത്വം നൽകിയ ഡാൻസാഫ് എസ്.ഐ.യായിരുന്ന ജോസഫ് സാജനെ അച്ചടക്ക നടപടിയുടെ ഭാഗമായി സ്ഥലം മാറ്റിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News