കൊച്ചി ടാറ്റൂ സ്റ്റുഡിയോയിലെ പീഡന കേസ്; ശാസ്ത്രീയ പരിശോധനയുമായി പോലീസ്

കൊച്ചി: ടാറ്റൂ സ്റ്റുഡിയോയിലെ പീഡന കേസില്‍ ശാസ്ത്രീയ പരിശോധനയുമായി പോലീസ്. സാധ്യമായ ഡി എന്‍ എ സാമ്പിളുകള്‍ പരിശോധിച്ച് ശാസ്ത്രീയ പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു. തെളിവുകള്‍ വീണ്ടെടുക്കുന്നതിനായി ഫോറന്‍സിക് വിദഗ്ധരുടെ പിന്തുണ തേടി. പ്രതിയുടെ ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ ശേഖരിക്കാനും തീരുമാനമായി.

കേസില്‍ ഇരയായ യുവതികളുടെ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയായി. മജിസ്ട്രേറ്റ് മുന്‍പാകെ യുവതികളുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയെന്നും പോലീസ് വ്യക്തമാക്കി. ടാറ്റൂ പീഡനക്കേസില്‍ പിടിയിലായ സുജീഷിനെതിരെ അന്വേഷണം തുടരുമെന്ന് പോലീസ് അറിയിച്ചു. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കില്ലെന്നാണ് നിലവിലെ കണ്ടെത്തല്‍. ഇന്നലെ പ്രതിയെ പോലീസ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

കൊച്ചി നഗരത്തിലെ ടാറ്റൂ സെന്ററുകളില്‍ നടത്തിയ പരിശോധനകളില്‍ നിരവധി ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ നടപടികള്‍ കര്‍ശനമാക്കുമെന്ന് പോലീസ് അറിയിച്ചു. അതേസമയം കൊച്ചി ടാറ്റൂ പീഡനക്കേസില്‍ പിടിയിലായ സുജീഷിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നു കൊച്ചി ഡിസിപി വ്യക്തമാക്കി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സുജീഷിനെ കുന്നുംപുറത്തെ ടാറ്റൂ കേന്ദ്രത്തില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് ജയിലിലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News