24.9 C
Kottayam
Wednesday, May 15, 2024

ജുഡീഷ്യറിക്കും മേലെയാണെന്നാണ് ഗവർണറുടെ ഭാവം- രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി

Must read

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചാന്‍സലര്‍ പദവിയിലിരുന്ന് കൊണ്ട് കേരളത്തിലെ സര്‍വകലാശാലകളെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവണത ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. സര്‍വ അധികാരങ്ങളും തന്നിലാണ് എന്ന് കരുതിയാല്‍ അവിടെ ഇരിക്കാമെന്നേയുള്ളൂ. ഇതൊന്നും ആരും അംഗീകരിച്ചുകൊടുക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടികള്‍ക്കെതിരേ സംഘടിപ്പിച്ച ജനകീയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ചുരുങ്ങിയ കാലത്തിനകം തന്നെ വലിയ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇത്തരം നേട്ടങ്ങള്‍ ഏറ്റവും അസ്വസ്ഥതപ്പെടുത്തിയത് ആര്‍.എസ്.എസിനേയും സംഘ്പരിവാറിനേയുമാണ്. അവര്‍ ആഗ്രഹിക്കുന്നത് ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്ന യുവാക്കളുള്ള സര്‍വകലാശാലകളും കോളേജുകളും തങ്ങളുടെ വരുതിയിലാക്കണമെന്നാണ്. അതിനായി കരുനീക്കുകയാണ് അവര്‍. ഭരണഘടനാ മൂല്യങ്ങളെ തകിടം മറിക്കുന്ന വര്‍ഗീയ ശക്തികള്‍ രാജ്യത്തെ പല സര്‍വകശാലകളിലും പിടിമുറുക്കുകയാണ്. ഇത് കേരളത്തിലും നടത്താനാണ് അവര്‍ ശ്രമിക്കുന്നത്. അതിനെതിരെ ശക്തമായ നിലപാടാണ് സംസ്ഥാനം സ്വീകരിക്കുന്നത്, മുഖ്യമന്ത്രി പറഞ്ഞു.

സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവി കേരള നിയമസഭ നല്‍കിയതാണ്. ആ പദവിയിലിരുന്ന് കേരളത്തിലെ സര്‍വകലാശാലകളെ ആകെ അപകീര്‍ത്തിപ്പെടുത്തുന്ന നിലപാട് ആ സ്ഥാനത്തിന്റെ ധര്‍മ്മത്തിന് ചേര്‍ന്നതല്ല. ആദ്യം അധ്യാപകര്‍ കൊള്ളില്ലെന്നായിരുന്നു പറഞ്ഞത്. പിന്നെ തിരഞ്ഞെടുക്കപ്പെട്ട സെനറ്റ്, സിന്‍ഡിക്കേറ്റ് ഇവര്‍ക്കെല്ലാവര്‍ക്കുമെതിരേ തിരിഞ്ഞു. ഇപ്പോള്‍ വൈസ് ചാന്‍സലര്‍മാരെ പുറത്താക്കാനാണ് ശ്രമിക്കുന്നത്. കോടതിയില്‍ ചോദ്യം ചെയ്യപ്പെടാത്ത വി.സിമാരുടെ നിയമനത്തെയാണ് ചോദ്യം ചെയ്യപ്പെട്ട ഒന്നിന്റെ പേരില്‍ നിയമപരമല്ലെന്ന് സ്ഥാപിക്കാനുള്ള ശ്രമം നടത്തുന്നത്. ജുഡീഷ്യറിക്കും മേലെയാണ് താന്‍ എന്ന ഭാവമാണ് പ്രകടമാക്കുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

ഇത് കേരളത്തിലെ മാത്രം പ്രശ്‌നമല്ല. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്നിടത്തെല്ലാം ഗവര്‍ണര്‍മാരെ സംഘ്പരിവാര്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്നു. വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനത്തിനുള്ള ഭരണഘടനാപരമായ അവകാശങ്ങളെ പോലും തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയെ പോലും മറികടന്നുകൊണ്ട് ഇടപെടുകയും സര്‍വകലാശാലകളുടെ സ്വയംഭരണാധികാരം തകര്‍ക്കാനുള്ള ശ്രമമമാണ് ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.ജെ.എന്‍.യു., ജാമിയ മിലിയ, പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കമുള്ള സര്‍വകലാശാലകളിലുണ്ടായ സംഘര്‍ഷങ്ങളെ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week