ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം; മിന്നൽ പ്രളയം; നദികൾ കരകവിഞ്ഞൊഴുകുന്നു; വൻ നാശനഷ്ടം; കുളുവിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് പേരെ കാണാതായി

ഷിംല: ഹിമാചൽ പ്രദേശിൽ ഒന്നിൽ അധികം മേഘവിസ്ഫോടനം നടന്നതായി റിപ്പോർട്ടുകൾ . മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. കുളു ജില്ലയിൽ ഒഴുക്കിൽപ്പെട്ട് മൂന്നുപേരെ കാണാതായി. കുളു ജില്ലയിലെ വിവിധയിടങ്ങളിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. തുടര്‍ന്ന് നദികള്‍ കരകവിഞ്ഞൊഴുകി.

മിന്നൽ പ്രളയത്തിൽ നിരവധി വീടുകളും സ്കൂള്‍ കെട്ടിടങ്ങളും റോഡുകളും പാലങ്ങളുമടക്കം തകര്‍ന്നു. കുളുവിൽ കാറുകളും ട്രക്കുകളും ഒഴുക്കിൽപ്പെട്ടു. കുളുവിലെ ജീവൻ നള്ള, രെഹ്ല ബിഹാൽ, ഷിലഗര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് മേഘവിസ്ഫോടനമുണ്ടായത്. കാറുകളും ട്രക്കുകളും ഒഴുക്കിൽപ്പെട്ടതിന്‍റെ വീഡിയോകളും പുറത്തുവന്നു. മിന്നൽ പ്രളയത്തിനിടെ വീട്ടിലെ വിലപിടിപ്പുള്ള സാധനങ്ങള്‍ എടുക്കുന്നതിനിടെയാണ് മൂന്നുപേര്‍ ഒഴുക്കിൽപ്പെട്ടതെന്ന് അധികൃതര്‍ വ്യക്തമാക്കി.

മണാലി, ബഞ്ജര്‍ മേഖലയിലും മിന്നൽ പ്രളയം കനത്ത നാശം വിതച്ചു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നും ഒഴുക്കിൽപ്പെട്ടവരെ കണ്ടെത്താനും വെള്ളം കയറി സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റാനുമുള്ള പ്രവര്‍ത്തനം ആരംഭിച്ചെന്നും കുളു അഡീഷണൽ ഡിസ്ട്രിക്ട് കമ്മീഷണര്‍ അശ്വനി കുമാര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News