10ാം ക്ലാസ് വിദ്യാര്‍ത്ഥിയെ സഹപാഠി ബ്ലേഡ് കൊണ്ടു കീറിമുറിച്ചു; കഴുത്തിലും തോളിലുമായി 17 സ്റ്റിച്ചുകള്‍

കാസര്‍ക്കോട്: സഹപാഠി ബ്ലേഡ് കൊണ്ടു ശരീരത്തില്‍ കീറിയതിനെ തുടര്‍ന്ന് കഴുത്തിലും തോളിലുമായി 17 തുന്നിക്കെട്ടുമായി പത്താം തരം വിദ്യാര്‍ത്ഥി. ചെര്‍ക്കള സെന്‍ട്രല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കെഎം ഫാസിറി (15)നാണ് പരിക്കേറ്റത്. ചെങ്കള കെട്ടുങ്കല്‍ കോലാച്ചിയടുക്കത്തെ മിസിരിയയുടെ മകനാണ് ഫാസിര്‍.

ബുധനാഴ്ച മൂന്ന് മണിയോടെ സ്‌കൂളില്‍ വച്ച് സഹപാഠി പുതിയ ബ്ലേഡ് കൊണ്ടു മുറിവേല്‍പ്പിക്കുകയായിരുന്നുവെന്ന് ഫാസിര്‍ പറഞ്ഞു. ആദ്യം കഴുത്തിന് പിറകിലാണ് മുറിവേല്‍പ്പിച്ചത്. കൈ ഉയര്‍ത്തി രക്തം ചിന്തുന്നത് തടയാനുള്ള ശ്രമത്തിനിടെ തോളിന് താഴെയും മുറിച്ചു. അധ്യാപകര്‍ ഉടന്‍ കുട്ടിയെ ചെങ്കള സഹകരണ ആശുപത്രിയിലെത്തിച്ചു.

കഴുത്തിന് ഒന്‍പതും കൈക്ക് എട്ടും തുന്നുകളിട്ടു.ഇത്രയും ക്രൂരമായ ആക്രമണം നടന്നിട്ടും സംഭവം ഒതുക്കാനാണ് ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നതെന്ന് ഫാസിറിന്റെ മാതൃ സഹോദരന്‍ കെ ഇബ്രാഹിം പറഞ്ഞു. മുറിവേറ്റ വിദ്യാര്‍ത്ഥിയെ അധ്യാപകരാണ് ആശുപത്രിയിലെത്തിച്ചതെന്ന് സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എംഎം അബ്ദുല്‍ ഖാദര്‍ വ്യക്തമാക്കി. പരിക്കേറ്റ കുട്ടി ശല്യം ചെയ്തതാണ് പ്രകോപനത്തിന് ഇടയാക്കിയതെന്നാണ് പറയുന്നത്.

എന്നാല്‍ അതുസബന്ധിച്ച് പരാതി കുട്ടിയില്‍ നിന്നോ രക്ഷിതാക്കളില്‍ നിന്നോ ലഭിച്ചിരുന്നില്ല. ഇരു കുട്ടികളും ഇപ്പോള്‍ സ്‌കൂളില്‍ വരുന്നില്ലെന്നും പ്രഥാനാധ്യാപകന്‍ പറഞ്ഞു. ആശുപത്രിയില്‍ നിന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ബ്ലേഡ് കൊണ്ടു മുറിവേല്‍പ്പിച്ചത് സംബന്ധിച്ച റിപ്പോര്‍ട്ട് ജുവനൈല്‍ കോടതിയില്‍ സമര്‍പ്പിച്ചതായി വിദ്യാനഗര്‍ എസ്‌ഐ കെ പ്രശാന്ത് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News