അരുണാചലിൽ ഇന്ത്യ – ചൈന സൈനികർ തമ്മിൽ വീണ്ടും സംഘർഷം; ഇരുഭാഗത്തും പരുക്ക്

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതായി റിപ്പോര്‍ട്ട്. ഡിസംബര്‍ 9 വെള്ളിയാഴ്ചയാണ് സംഘര്‍ഷമുണ്ടായതെന്നാണ് വിവരം. ഇരു വിഭാഗങ്ങളിലുമുള്ള കുറച്ചുപേര്‍ക്ക് നിസാര പരിക്കുകളേറ്റിട്ടുണ്ട്. വളരെ പെട്ടെന്ന് തന്നെ ഇരുകൂട്ടരും പ്രദേശത്തുനിന്ന് പിന്‍വാങ്ങി.

അരുണാചല്‍ പ്രദേശിലെ തവാങ് സെക്ടറിലാണ് സംഭവം. ചൈനീസ് സൈന്യം യഥാര്‍ത്ഥ നിയന്ത്രണ രേഖ ലംഘിക്കുകയായിരുന്നു. ഇത് ഇന്ത്യന്‍ സൈന്യം തടഞ്ഞു. തുടര്‍ന്നാണ് സംഘര്‍മുണ്ടായതെന്നാണ് വിവരം.

കിഴക്കന്‍ ലഡാക്കില്‍ സംഘര്‍ഷമുണ്ടായതിന് പിന്നാലെ ആദ്യമായാണ് മറ്റൊരു ഇന്ത്യ-ചൈന സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 2020 ല്‍ ഗാല്‍വന്‍ താഴ് വരയിലുണ്ടായ ഏറ്റുമുട്ടലാണ് ഇതില്‍ ഏറ്റവും രൂക്ഷമായത്. സംഭവത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിച്ചിരുന്നു. ചൈനയുടെ 40 സൈനികര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു.

പിന്നീട് അധികൃതര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് സുപ്രധാന മേഖലകളില്‍ നിന്ന് ഇന്ത്യന്‍-ചൈനീസ് സൈന്യം പിന്‍മാറുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News